
ചെന്നെെ: കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് നിബന്ധന മുന്നോട്ട് വെച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമലഹാസന്‍. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കണമെങ്കില്‍ അവര്‍ ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും സഖ്യം അവസാനിപ്പിക്കണമെന്നുമുള്ള നിബന്ധനയാണ് കമലഹാസന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം സ്വന്തം പാര്‍ട്ടി രൂപീകരിച്ച കമലഹാസന്‍ തമിഴ്നാട്, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍, ഇത് ആദ്യമായാണ് ഡിഎംകെയ്ക്കെതിരെ താരം രംഗത്ത് വരുന്നത്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അവസാനിപ്പിക്കുകയാണെങ്കില്‍ 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കെെക്കോര്‍ക്കാം.
ഈ സഖ്യം കൊണ്ട് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകണമെന്ന കാര്യം മാത്രമേ കോണ്‍ഗ്രസിനോട് പറയാനുള്ളൂ. അഴിമതി അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് മക്കള്‍ നീതി മയ്യത്തിനുള്ളത്. അഴിമതിയില്‍ മുങ്ങുന്ന പാര്‍ട്ടികളോട് യോജിക്കാന്‍ ഒരുതരത്തിലും സാധിക്കില്ല.
അഴിമതി നിറഞ്ഞ പാര്‍ട്ടികളാണ് ഡിഎംകെയും എഡിഎംകെയും. തമിഴ്നാട്ടില്‍ നിന്ന് ഈ രണ്ട് പാര്‍ട്ടികളെയും തുരത്താനുള്ള കഠിന പ്രയ്തനം നടത്തുമെന്നും കമലഹാസന്‍ പറഞ്ഞു.
നേരത്തെ, കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കമലഹാസന്‍ സന്ദര്‍ശിച്ചിരുന്നു. തങ്ങള്‍ രാഷ്ട്രീയം സംസാരിച്ചു, എന്നാല്‍ നിങ്ങള്‍ കരുതുന്നത് പോലെയല്ലെന്നാണ് ഇതിന് ശേഷം താരം പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam