'ഞങ്ങള്‍ തെറ്റു ചെയ്തവരല്ല'; ആർപ്പോ ആർത്തവം വേദിയിൽ ബിന്ദുവും കനക ദുർഗയും

By Web TeamFirst Published Jan 13, 2019, 3:09 PM IST
Highlights

ആർപ്പോ ആർത്തവത്തിന് വരണം എന്ന് നേരത്തെ കരുതിയതാണെന്ന് ഇരുവരും വിശദമാക്കി. പോലീസ് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല സ്വന്തം രീതിയിൽ ആണ് പരിപാടിക്ക് വന്നത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഞങ്ങൾ തെറ്റുകൾ ചെയ്തവരല്ലെന്നും ബിന്ദുവും കനക ദുർഗയും പ്രതികരിക്കുന്നു

കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന സന്ദേശം ഉയർത്തി ആർപ്പോ ആർത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുർഗയുമെത്തി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ യുവതികൾ ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു. ആർപ്പോ ആർത്തവത്തിന് വരണം എന്ന് നേരത്തെ കരുതിയതാണെന്ന് ഇരുവരും വിശദമാക്കി. പോലീസ് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല 
സ്വന്തം രീതിയിൽ ആണ് പരിപാടിക്ക് വന്നത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഞങ്ങൾ തെറ്റുകൾ ചെയ്തവരല്ലെന്നും ഇവര്‍ പറഞ്ഞു.

എറണാകുളം മറൈൻ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് ഇന്നലെയാണ് തൊട്ടുകൂടായ്മയ്ക്കെതിരെ പ്രതിഷേധശബ്ദമായി പരിപാടിയ്ക്ക് തുടക്കമായത്. ആർത്തവം അശുദ്ദിയല്ലെന്ന്  പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ  ആർപ്പോ ആർത്തവം വേദിയിൽ എത്തി 

പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. കൊച്ചിയിൽ  രണ്ടു  പരിപാടികളിൽ പങ്കെടുത്തുവെങ്കിലും ആർപ്പോ ആർത്തവം വേദിയിൽ എത്തില്ല എന്നു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.  അതേസമയം സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധി പേര് പരിപാടിക്ക് പിന്തുണയുമായി എത്തി.

ആർത്തവ  അയിത്തത്തിനെതിരെ സംസ്ഥാനത്ത് നിയമം പാസാക്കണമെന്ന ആവശ്യം കൂട്ടായ്മ ഉയർത്തുന്നുണ്ട്.ഈ വിഷയത്തിലും ഇതോടൊപ്പം ശബരിമല വിധി, നവോത്ഥാനം  തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് ചർച്ചകൾ നടക്കും. പൊതുസമ്മേളനത്തിൽ  സിപിഐ ദേശീയ നേതാവ് ആനി രാജ,കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു, കൊച്ചി മുസിരിസ് ബിനാലെ കുറേറ്റർ, അനിത ദുബൈ, കെ ആർ മീര, സുനിൽ പി ഇളയിടം തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും. 
 

click me!