അയ്യപ്പ ഭക്തസംഗമത്തില്‍ അമൃതാനന്ദമയി എത്തിയത് വിശ്വാസികളുടെ കാര്യം; കോടിയേരിയെ തള്ളി കാനം

By Web TeamFirst Published Jan 20, 2019, 4:31 PM IST
Highlights

മുഖ്യധാര രാഷ്ട്രീയ കക്ഷികൾ അല്ല അർദ്ധ രാത്രിയിൽ ഹര്‍ത്താല്‍ ആഹ്വനം ചെയ്തിട്ടുള്ളത്. ആർക്കും ഹർത്താൽ പ്രഖ്യാപിക്കാവുന്ന അവസ്‌ഥയിൽ കാര്യങ്ങൾ എത്തിയെന്നും കാനം

കൊച്ചി: അയ്യപ്പ ഭക്തസംഗമത്തിലെ അമൃതാനന്ദമയിയുടെ പങ്കാളിത്തത്തില്‍ കോടിയേരി ബാലകൃഷ്ണന്‍റെ നിലാപാട് തള്ളി കാനം രാജേന്ദ്രന്‍. അയ്യപ്പ സംഗമത്തില്‍ അമൃതാനന്ദമയിയുടെ പങ്കാളിത്തം വിശ്വാസികളുടെ കാര്യമാണെന്നാണ് കാനം അഭിപ്രായപ്പെട്ടത്. അതില്‍ വിശ്വാസികളല്ലാത്തവർ പ്രതികരിക്കേണ്ടതില്ലെന്നും കാനം പറഞ്ഞു. കൊച്ചിയില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാനം. 

അയ്യപ്പ ഭക്തസംഗമത്തിലെ അമൃതാനന്ദമയിയുടെ പങ്കാളിത്തത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ രംഗത്തെത്തിയിരുന്നു.  കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ അമൃതാനന്ദമയി പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണ്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കാനെന്ന പേരിലാണ് കര്‍മ്മ സമിതി പ്രക്ഷോഭം നടത്തുന്നത്. പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോയോ എന്നായിരുന്നു കോടിയേരിയുടെ ചോദ്യം. 

അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെയും കാനം പ്രതികരിച്ചു. ഹർത്താൽ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി വന്നു.  മുഖ്യധാര രാഷ്ട്രീയ കക്ഷികൾ അല്ല അർദ്ധ രാത്രിയിൽ ഹര്‍ത്താല്‍ ആഹ്വനം ചെയ്തിട്ടുള്ളത്. ആർക്കും ഹർത്താൽ പ്രഖ്യാപിക്കാവുന്ന അവസ്‌ഥയിൽ കാര്യങ്ങൾ എത്തി.  ഒരു പ്രസ്താവന കൊണ്ട് മാത്രം ഹർത്താൽ നടത്താം. സമര ലക്ഷ്യങ്ങൾ നേടാൻ സാധാരണക്കാരെ ബന്ദികളാക്കി വിജയിച്ച ചരിത്രം ഇല്ലെന്നും കാനം കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം  ബിജെപിയും അയ്യപ്പ കര്‍മ്മസമിതിയും ചേര്‍ന്ന് അടിക്കടി ഹര്‍ത്താല്‍ നടത്തിയിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നാലെ ജനുവരി മൂന്നിന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായിരുന്നു. 

click me!