
ചെന്നെെ: കലാകാരനായും രാഷ്‍ട്രീയക്കാരനായും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം തമിഴ് മണ്ണില്‍ നയിച്ച നേതാവായിരുന്നു കരുണാനിധി. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴും അദ്ദേഹത്തിന് മരണത്തെയും തോല്‍പ്പിക്കാനാകുമെന്ന വിശ്വാസം പ്രകടിപ്പിച്ച തമിഴ് മക്കളുടെ പ്രതീക്ഷകള്‍ പക്ഷേ അവസാനിച്ചിരിക്കുന്നു. ഒരു ആയുസ് മുഴുവന്‍ നീണ്ട പോരാട്ട വീര്യത്തിന് അരങ്ങൊഴിയുമ്പോള്‍ ബാക്കിയാകുന്ന ഈ ജീവചരിത്രം തമിഴ്നാടിന്‍റെ ചരിത്രരേഖ കൂടിയാണ്.
ജൂണ്‍ 3, 1924 - നാഗപ്പട്ടണം ജില്ലയിലെ തിരുക്കവലയില്‍ ഒരു സാധാരണ കുടുംബത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ ജനനം.
1938 - ദ്രാവിഡ കഴകമായി മാറിയ അന്നത്തെ ജസ്റ്റിസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഹിന്ദി വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നു.
1942 - മാനവര്‍ നേഷന്‍ എന്ന പേരില്‍ എട്ട് പേജുള്ള കയ്യെഴുത്തു പത്രം പുറത്തിറക്കുന്നു. പീന്നിട് ഡിഎംകെയുടെ മുഖപത്രമായ മുരശൊലി ആയി മാനവര്‍ നേഷന്‍ മാറി. ഡിഎംകെയുടെ വിദ്യാര്‍ഥി വിഭാഗമായ മാനവര്‍ മന്ത്രത്തിന് തുടക്കമിട്ടു.
1944- ജൂപ്പിറ്റര്‍ പിക്ച്ചേഴ്സില്‍ തിരിക്കഥാകൃത്തായി ചേര്‍ന്നു.
1947- തിരക്കഥയൊരുക്കിയ ആദ്യ ചിത്രം രാജകുമാരി റിലീസ് ചെയ്തു.
1949- ദ്രാവിഡ കഴകത്തില്‍ നിന്ന് മാറി ഡിഎംകെ രൂപീകരിച്ച അണ്ണാദുരെയോടൊപ്പം ചേര്‍ന്നു.
1952- പരാശക്തി എന്ന സൂപ്പര്‍ഹിറ്റ് ചിത്രം റിലീസ് ചെയ്തു. ദ്രാവിഡ മുന്നേറ്റത്തിന്‍റെ ആശയങ്ങള്‍ ആദ്യമായി പ്രതിഫലിച്ച ചിത്രമാണ് പരാശക്തി.
1953- കല്ലാക്കുടി എന്ന പേര് മാറ്റി ഡാല്‍മിയപുരം എന്നാക്കുന്നതില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സിമന്‍റ് ഭീമനമായ ഡാല്‍മിയ പ്ലാന്‍റ് കല്ലാക്കുടിയില്‍ ആയിരുന്നു. റെയില്‍വേ പാളത്തില്‍ കിടന്നുള്ള പ്രതിഷേധത്തിന് മൂന്ന് മാസം ജയില്‍ വാസം.
1957- കുളിത്തലെയില്‍ നിന്ന് ആദ്യമായി തമിഴ്നാട് നിയമസഭയിലെത്തി. അതിന് ശേഷം ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ല.
1961- ഡിഎംകെ ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ടു.
1962- തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായി.
1967- ഡിഎംകെ ആദ്യമായി ഭരണത്തില്‍ വന്നപ്പോള്‍ പൊതുമരാമത്ത് മന്ത്രി.
1969- അണ്ണാദുരെയുടെ മരണത്തിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി.
1972 - കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് എംജിആര്‍ എഐഡിഎംകെ രൂപീകരിച്ചു.
1976- അഴിമതിയുടെ പേരില്‍ ഇന്ദിര ഗാന്ധി കരുണാനിധി സര്‍ക്കാരിനെ പിരിച്ചു വിട്ടു.
1977- എഐഡിഎംകെ അധികാരത്തിലെത്തി. കരുണാനിധിയും ഡിഎംകെയുടെ 13 വര്‍ഷം പ്രതിപക്ഷത്ത്.
1989- എംജിആറിന്‍റെ മരണശേഷം കരുണാനിധിയും ഡിഎംകെയും വീണ്ടും അധികാരത്തില്‍.
1991- എല്‍ടിടിഐയുമായി ബന്ധമുണ്ടെന്നുള്ള ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കരുണാനിധി സര്‍ക്കാരിനെ പിരിച്ചു വിട്ടു.
1996- ടിഎംസിയുമായി ചേര്‍ന്ന് വീണ്ടും അധികാരത്തില്‍.
2001- സ്റ്റാലിനും മാരനുമൊപ്പം അഴിമതി കുറ്റങ്ങള്‍ ചാര്‍ത്തി ജയലളിത സര്‍ക്കാര്‍ കരുണാനിധിയെ അറസ്റ്റ് ചെയ്തു.
2004- 40 സീറ്റുകളുമായി യുപിഎയ്ക്കൊപ്പം കേന്ദ്രത്തില്‍. ഏഴു മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുന്നു.
2006- അഞ്ചാം വട്ടം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തില്‍.
2009- നട്ടെല്ലിനുള്ള ശസ്ത്രക്രിയ നടത്തുന്നു. പിന്നീടുള്ള ജീവിതം വീല്‍ചെയറില്‍.
2010 - കേന്ദ്രമന്ത്രി എ. രാജ ടൂജി സ്പെക്ട്രം അഴിമതിയില്‍ ആരോപണവിധേയനാകുന്നു.
2011- മകള്‍ കനിമൊഴി ടൂജി സ്പെക്ട്രം അഴിമതി കേസില്‍ അറസ്റ്റില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയം.
2013 ജനുവരി - സ്റ്റാലിനെ തന്‍റെ പിന്തുടര്‍ച്ചക്കാരനായി പ്രഖ്യാപിക്കുന്നു.
2013 മാര്‍ച്ച് - യുപിഎയില്‍ നിന്ന് പിന്മാറുന്നു.
2014- മകന്‍ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയം.
2016- കുറച്ച് ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2017 ജനുവരി - ആരോഗ്യം വീണ്ടും മോശമാകുന്നു. സ്റ്റാലിനെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റാക്കി.
മേയ് 2017 - നിയമസഭയില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കി.
ഒക്ടോബര്‍ 2017- ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പൊതുവേദിയില്‍.
ജൂണ്‍ 2018- 94-ാം പിറന്നാള്‍ ആഘോഷം.
ഓഗസ്റ്റ് ഏഴ് 2018 - അഞ്ചു വട്ടം തമിഴ്നാട് മുഖ്യമന്ത്രിയായ കരുണാനിധി അന്തരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam