ഉത്തര്‍ പ്രദേശിലെ ധൂമൻഗഞ്ചില്‍ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണക്ക് പരീക്ഷ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്ന ആശങ്കയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം
ലക്ക്മൗ: ഉത്തര്‍ പ്രദേശിലെ ധൂമൻഗഞ്ചില്‍ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണക്ക് പരീക്ഷ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്ന ആശങ്കയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ക്ലാസിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന വിദ്യാർത്ഥി പരീക്ഷയുമായി ബന്ധപ്പെട്ട് അസ്വസ്ഥനായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ജീവനൊടുക്കുന്നതിന് മുമ്പ് രാവിലെ 5.30 ന് സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരീക്ഷയ്ക്ക് വേണ്ടവിധം തയ്യാറെടുക്കാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥി പറഞ്ഞതായി സഹപാഠി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സുഹൃത്തിനെ ഫോണില്‍ വിളിച്ചതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. 7 മണിയായിട്ടും കുട്ടി എഴുന്നേല്‍ക്കാഞ്ഞതോടെ അമ്മ വിളിക്കാനെത്തി. എന്നാല്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. പിന്നാലെ പ്രദേശവാസികളെത്തി വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. അപ്പോഴാണ് വിദ്യാർത്ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്‍കി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്, പരീക്ഷാ പേടി തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നും ധൂമൻഗഞ്ച് പൊലീസ് ഓഫീസർ പറഞ്ഞു. ക്ലാസിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന വിദ്യാർത്ഥിക്ക് കണക്ക് പരീക്ഷ ഭയമായിരുന്നെന്നും കണക്കിന് മാർക്ക് കുറഞ്ഞാൽ ഒന്നാം സ്ഥാനം പോകുമോയെന്ന ആശങ്ക കുട്ടിക്ക് ഉണ്ടായിരുന്നിരിക്കാം എന്നും ബന്ധുക്കൾ പറഞ്ഞു.



