കാസർകോട് ഇരട്ടക്കൊലപാതകം: കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

By Web TeamFirst Published Feb 21, 2019, 6:31 AM IST
Highlights

കാസർക്കോട് ഇരട്ടകൊലക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. ഇന്നലെ അറസ്റ്റ് ചെയ്ത സജി ജോർജിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്.

കാസർക്കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

ഇരട്ടക്കൊലപാതകത്തിന് ശേഷം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തവരില്‍ ഒരാളാണ് സജി ജോര്‍ജ്. കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു ഇയാള്‍ എന്നാണ് അന്വേഷണസംഘം പറയുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. പ്രാദേശിക സി പി എം പ്രവര്‍ത്തകനായ സജിക്ക് മുഖ്യപ്രതി പീതാംബരനുമായി നല്ല അടുപ്പമുണ്ട്. ഇയാള്‍ സി പി എമ്മിന്‍റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്.

സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അതേസമയം, കൊലക്കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. കൊല്ലപ്പെട്ട ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകൾ കോൺഗ്രസ് നേതാവ് വി എം സുധീരൻ ഇന്ന് സന്ദർശിക്കും.

click me!