
ശ്രീനഗര്‍: ജമ്മു കശ്മീരിൽ കല്ലേറ് തടയാൻ സൈന്യം മനുഷ്യകവചമാക്കിയ യുവാവിന് ഭ്രഷ്ട് കല്പിച്ച് നാട്ടുകാര്‍. സര്‍ക്കാര്‍ ഏജന്റെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഭ്രഷ്ട് ഏര്‍പ്പെടുത്തിയതെന്ന് ഫറൂഖ് അഹമ്മദ് ദർ പറഞ്ഞു. യുവാവിനെ ജീപ്പിന്റെ ബോണറ്റില് കെട്ടിയിട്ട് സൈന്യം യാത്രചെയ്തത് ഏറെ വിവാദമായിരുന്നു.
കൃത്യം ഒരുവര്‍ഷം മുന്‍പാണ് കശ്മീരിലെ ബദ്‍ഗാം ജില്ലയില്‍ സൈന്യം ഫറൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിനെ മനുഷ്യകവചമാക്കി യാത്രചെയ്തത്. ശ്രീനഗര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ദിനത്തില്‍ സൈന്യത്തിന് നേരെയുണ്ടായ ശക്തമായ കല്ലേറ് പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം സര്‍ക്കാര്‍ ഏജന്റെന്ന് ആരോപിച്ച് ഫറൂഖിന് നാട്ടുകാര്‍ ഭ്രഷ്ട് കല്പിച്ചിരിക്കുകയാണെന്നാണ് ഫറൂഖിന്റെ വാദം. വിഘടനവാദ സംഘടനകളുടെ ബഹിഷ്കരണത്തെ അവഗണിച്ച് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സൈന്യം തന്നെ മനുഷ്യകവചമാക്കിയതെന്ന് ഫറൂഖ് ആരോപിക്കുന്നു.
ഈ സംഭവത്തിലൂടെ ജീവിക്കാനുള്ള തന്റെ മൗലികാവകാശം നിഷേധിച്ചു. ജോലി നല്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ജീവിക്കുന്നതെന്നും ഫറൂഖ് ദേശീയ വാര്‍ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഫറൂഖ് കല്ലെറിയുന്നവരുടെ കൂട്ടത്തിലാണെന്ന സൈന്യത്തിന്റെ വാദം പൊലീസും കേന്ദ്ര ഏജന്‍സികളും തള്ളിയിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഫറൂഖിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സർക്കാരിന് നിർദ്ദേശം നൽകിയെങ്കിലും പണം നൽകാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam