ഹര്‍ത്താലിനിടയിലെ അക്രമം; ശക്തമായി നേരിടാന്‍ മന്ത്രിസഭാ തീരുമാനം

By Web TeamFirst Published Jan 3, 2019, 11:08 AM IST
Highlights

നെയ്യാറ്റിൻകരയിൽ പൊലീസിന്‍റെ വാഹനപരിശോധനയ്ക്കിടെ മരിച്ച സനലിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകാനും മന്ത്രി സഭ തീരുമാനിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം അഴിച്ചുവിടുന്നത് ശക്തമായി തടയണമെന്ന് മന്ത്രിസഭ തീരുമാനം. ഇക്കാര്യം സംബന്ധിച്ച് പൊലീസിന് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഹര്‍ത്താലിന്‍റെ പേരില്‍ പ്രതിഷേധക്കാര്‍ നിയമം കയ്യിലെടുക്കുന്നത് തടയണമെന്നും ഇത്തരക്കാരെ കര്‍ശനമായി നേരിടാനുമാണ് സംസ്ഥാന മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നെയ്യാറ്റിൻകരയിൽ പൊലീസിന്‍റെ വാഹനപരിശോധനയ്ക്കിടെ മരിച്ച സനലിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകാനും മന്ത്രി സഭ തീരുമാനിച്ചു.

അതേസമയം ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം പരക്കെ അക്രമം നടക്കുകയാണ്. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകൾക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകൾക്ക് നേരെയും ആക്രമണമുണ്ടായി.ടയർ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാർ വഴിതടഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.  എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്‍റെ ചില്ലുകൾ അക്രമികൾ എറിഞ്ഞ് തകർത്തു.  മലപ്പുറം തവനൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്. പാലക്കാട് വെണ്ണക്കരയിലും സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണമുണ്ടായി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  കാസർക്കോട് നീലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.

കോഴിക്കോട് പാലൂരിൽ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകർന്ന് ഡ്രൈവർ ഷനോജിനു പരിക്കേറ്റു. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പല ഇടങ്ങളിലും ശബരിമല കർമ്മ സമിതി നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.  എറണാകുളത്തും ഇടുക്കിയിലും വയനാട്ടിലും സംഘപരിവാര്‍ നേതാക്കളില്‍ പലരും കരുതല്‍ തടങ്കലിലാണ്. വയനാട്ടില്‍ എട്ട് ബിജെപി പ്രാദേശിക നേതാക്കളെയാണ്  കരുതൽ തടങ്കലിലാക്കിയത്. കൽപ്പറ്റ ബത്തേരി മാനന്തവാടി എന്നിവിടങ്ങളിലെ നേതാക്കളാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.

click me!