
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആറാം ദിവസവും തുടരുകയാണ്. മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍ ഇന്ന് രംഗത്തിറങ്ങും. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും. മഴയുടെ അളവില്‍ കുറവ് വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന അറിയിപ്പ്.
പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി നാളെ വൈകിട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 20 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 210 ആയി. ട്രെയിന്‍ ഗതാഗതം ഇന്ന് മുതല്‍ കൂടുതല്‍ കാര്യക്ഷമമാകും. ഷൊര്‍ണ്ണൂര്‍- തൃശൂര്‍ റൂട്ടില്‍ രാവിലെ പത്ത് മണി മുതല്‍ ഭാഗികമായി ട്രെയിന്‍ സര്‍വ്വീസ് നടത്തും. നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസ് ഉണ്ടാകും.
എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. മഴയും നദികളിലെ ജലനിരപ്പും കുറഞ്ഞു. നീരൊഴുക്ക് കുറഞ്ഞതോടെ മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പ് താഴ്‌ന്നു. വെള്ളം കയറിയ സ്ഥലങ്ങളില്‍ ഭൂരിഭാഗവും സാധാരണ നിലയിലേക്കെത്തുകയാണ്. ഇനിയും ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി സഹായിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം. മഹാപ്രളയത്തെ അതിജീവിക്കാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു. സംസ്ഥാനത്താകെ എട്ടര ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. കൂടുതല്‍ വസ്ത്രവും മരുന്നുകളുമാണ് ക്യാമ്പുകളില്‍ ആവശ്യം.
രക്ഷാദൗത്യം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്‌ച്ച അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന് പ്രാദേശിക സഹായം ഉറപ്പാക്കാന്‍ സാധിക്കണം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദിവസങ്ങളില്‍ ഓരോ ബോട്ടിനും 3,000 രൂപ വീതം നല്‍കും. ഇതിന് പുറമേ ബോട്ടുകള്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം കേന്ദ്രം കൂടുതല്‍ സഹായങ്ങള്‍ സംസ്ഥാനത്തിന് പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam