ഉന്നം തെറ്റിയ ഉന്നത വിദ്യാഭ്യാസം: കേരള സര്‍വകലാശാല അര നൂറ്റാണ്ടില്‍ ഗവേഷണത്തിന് സ്വന്തമാക്കിയത് ഒരു പേറ്റന്‍റ് മാത്രം

By Ajitha CPFirst Published Nov 21, 2018, 10:23 AM IST
Highlights

സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ഗവേഷണ നിലവാരവും ആശങ്ക ജനിപ്പിക്കും വിധം നിലവാര തകര്‍ച്ചയിലാണ്. സര്‍വ്വകലാശാലയുടെ തലതിരിഞ്ഞ പരിഷ്കാരങ്ങളിലും വലയുകയാണ് വിദ്യാര്‍ത്ഥികള്‍.  ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സിപി അജിത നടത്തിയ അന്വേഷണം.

തിരുവനന്തപുരം:  വിരമിച്ച അധ്യാപകരുടെ ഗൈഡ്ഷിപ്പ് റദ്ദാക്കണമെന്ന യുജിസി മാനദണ്ഡമാണ് കേരള സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന പ്രതിഭയ്ക്ക് വിനയായത്. വര്‍ഷങ്ങളെടുത്ത ഗവേഷണം പാതി വഴിയിൽ നിര്‍ത്തേണ്ടിവന്നു. പൂര്‍ത്തിയാക്കിയ പ്രബന്ധം സമര്‍പ്പിക്കാൻ കഴിയാതെ പോയവരരും, ഗവേഷണ യോഗ്യത നേടിയിട്ടും ഗൈഡിനെ കിട്ടാതായവരുമടക്കം സര്‍വ്വകലാശാലയുടെ കടുംപിടുത്തം വലച്ചത് ഇതുപോലെ നൂറ് കണക്കിന് വിദ്യാര്‍ഥികളെയാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര മാനദണ്ഡം ഗവേഷണ നേട്ടങ്ങൾ കൂടിയാണെന്നിരിക്കെ സ്ഥിതിവിവര കണക്ക് നിരാശപ്പെടുത്തുന്നതാണ്. പ്രതിവർഷം 250 നും 300നും ഇടയ്ക്ക് ഗവേഷണ പ്രബന്ധങ്ങള്‍ കേരള സർവ്വകലാശാലയിൽ മാത്രം അംഗീകരിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. 

പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ച് വരുന്ന ഗവേഷണ സംബന്ധിയായ ലേഖനങ്ങളുടെ എണ്ണം 500ൽ താഴെയാണ്. വിദേശ സർവ്വകലാശാകലളിലിത് പ്രതിവർഷം 8000 നും 10000 നും ഇടക്കാണെന്നോർക്കണം. ഗവേഷണ വിഷയങ്ങൾ എന്താകണമെനന്ന് പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങൾ കടലാസിലൊതുങ്ങി.

ഇന്നവേഷൻ കൗൺസിലുകൾ പ്രവർത്തന രഹിതമായി. എന്തിനധികം, വിദേശ സർവ്വകലാശാലകൾ പ്രതിവർഷം നൂറുകണക്കിന് പേറ്റന്റുകൾ വാങ്ങിക്കൂട്ടുമ്പോൾ കേരള സർവ്വകലാശാലയ്ക്ക് കഴിഞ്ഞ അമ്പത് വർഷത്തിനിടെ കിട്ടിയത് ഒരേ ഒരു പേറ്റന്റ് മാത്രമാണ്.  ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതിന് പ്രൊവൈസ് ചാൻസിലറെ കയ്യോടെ പിടികൂടിയ നാടാണ്. രാഷ്ട്രീയ നോമിനികളുടെ സുരക്ഷിത താവളം കൂടിയായി സര്‍വകലാശാലകളിലെ ഗവേഷണ മേഖല മാറുകയാണ്.

click me!