
തിരുവനന്തപുരം: കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ഡിവൈഎഫ്ഐ. കൊലപാതകവുമായി ബന്ധപ്പെടുത്തി ഡിവൈഎഫ്ഐക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്ന നിയാസ്, ഇഷാൻ എന്നിവർ ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു. എന്നാൽ, രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടല്ല ഇവർ കെവിനെ തട്ടിക്കൊണ്ടുപോയത്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന നിയാസ് പെൺകുട്ടിയുടെ ഉമ്മയുടെ സഹോദരന്റെ മകനാണ്. ഇഷാനും ബന്ധുവാണ്. ഇതാണ് ഇവരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്.
സംഭവവുമായി ബന്ധമുണ്ടെന്ന വിവരം കിട്ടിയ ഉടൻ തന്നെ ഇരുവരെയും സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കെവിന്റെയും നീനുവിന്റെയും വിവാഹത്തിന് അനുകൂലമായ നിലപാടാണ് ഡിവൈഎഫ്ഐ സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഡിവൈഎഫ്ഐ , സിപിഎം പ്രാദേശിക നേതാക്കൾ വേണ്ട സഹായങ്ങളെല്ലാം ചെയ്തിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ഡി.വൈ.എഫ്.ഐ വാർത്താക്കുറിപ്പ്
കെവിന്റെ കൊലപാതകം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം.
ഡി.വൈ.എഫ്.ഐ ക്കെതിരായ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുംമാത്രം
പ്രണയവിവാഹത്തെ തുടർന്ന് കെവിൻ എന്ന യുവാവിനെ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കുറ്റക്കാർക്കെതിരെ ശക്തമായനിയമ നടപടി സ്വീകരിക്കണം. വീഴ്ചവരുത്തിയ പോലീസുദ്യോഗസ്ഥർക്കെതിരെയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണം.
സംഭവത്തിനു ശേഷം ഡി.വൈ.എഫ്.ഐ.യെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന പ്രചരണങ്ങൾ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണ്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരൻ നാസറൂദിന്റെ മകനാണ്. ബന്ധു എന്ന നിലയിലാണ് ഇയാൾ ഈ കൃത്യത്തിൽ പങ്കെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞയുടനെ ഡി.വൈ.എഫ്.ഐ ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇയാൾക്കുപുറമെ മറ്റൊരു ബന്ധുവായ ഇഷാനെയും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയിട്ടുണ്ട്.
കൃത്യത്തിൽ പങ്കെടുത്തവരെല്ലാം വധുവിന്റെ ബന്ധുക്കൾ മാത്രമാണ്. സംഭവത്തിലെ പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോൺഗ്രസിന്റെ നേതാവായിരുന്നു. ഇയാൾ വിദേശത്തേക്ക് ജോലി തേടി പോകുന്നതുവരെയും യൂത്ത് കോൺഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവർ, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താൽപര്യം വച്ചുമാത്രമാണ്.
വധുവിന്റെ പിതാവ് ചാക്കോയും പരമ്പരാഗത കോൺഗ്രസ് അനുഭാവിയും പ്രവർത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്‌നയുടെ കുടുംബവും അറിയപ്പെടുന്ന കോൺഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവർത്തനത്തിൽ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയർത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണ്.
കോട്ടയത്ത് കെവിനും വധുവിനും സഹായമൊരുക്കിയത് ഡി.വൈ.എഫ്.ഐ
കെവിൻ സി.പി.ഐ(എം) അനുഭാവി കുടുംബാംഗമാണ്. കെവിന്റെ പിതാവിന്റെ സഹോദരൻ ബൈജി സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമാണ്. സ്റ്റേഷനിൽ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവർത്തിച്ചത് ഡി.വൈ.എഫ്.ഐയുടെ ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറി ശ്രീമോനും മുൻ ഡിവൈഎഫ്‌ഐ നേതാവും സി.പി.ഐ(എം) കുമാരനല്ലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറിയുമായ പി.എം.സുരേഷുമാണ്. സ്റ്റേഷന് പുറത്തുവെച്ച് വധുവിന്റെ പിതാവ് മകളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വലിച്ചിഴച്ച് കാറിൽ കയറ്റുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കുകയും ഇവർക്കാവശ്യമായ സംരക്ഷണം നൽകാനും പ്രദേശത്തെ ഡി.വൈ.എഫ്.ഐ -സിപിഐ(എം) പ്രവർത്തകരായിരുന്നു ഉണ്ടായിരുന്നത്. പെൺകുട്ടി ആഗ്രഹിക്കുന്ന പ്രകാരം കെവിന്റെ ബന്ധുക്കളുടെ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ മാറ്റണമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും ആവശ്യപ്പെട്ടു. കെവിന്റെ ബന്ധുവും സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയുടെ മേൽനോട്ടത്തിലാണ് പെൺകുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
കെവിനെ തെന്മലയിൽ നിന്നെത്തിയ ബന്ധുക്കൾ ബലമായി തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് കെവിന്റെ അച്ഛൻ, സി.പി.ഐ(എം) ഏറ്റുമാനൂർ ഏര്യാ സെക്രട്ടറി കെ.എൻ.വേണുഗോപാലിനൊപ്പം പോയാണ് പോലീസിൽ പരാതി നൽകിയത്. അപ്പോഴും പോലീസ് സ്റ്റേഷനിൽ ഇടപെടുന്നതിനും തുടർന്ന് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയശേഷം കെവിന്റെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും ബൈജിയും മറ്റ് ഡിവൈഎഫ്‌ഐ നേതാക്കളും തന്നെയാണ് സഹായവും നേതൃത്വവും നൽകിയത്. അക്രമിസംഘം വഴിയിൽ ഉപേക്ഷിച്ച കെവിന്റെ ബന്ധു അനീഷിനെ സ്റ്റേഷനിലെത്തിച്ച് മൊഴിനൽകിയതും സി.പി.ഐ(എം), ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിധ്യത്തിലാണ്.
എസ്.ഐയുടെ ഭാഗത്തുനിന്ന് ആദ്യം മുതൽ തന്നെ അലംഭാവം നിറഞ്ഞ സമീപനം ഉണ്ടായിരുന്നതായി പ്രശ്‌നത്തിൽ ഇടപെട്ട കോട്ടയത്തെ ഡിവൈഎഫ്‌ഐ നേതാക്കളും അഭിപ്രായപ്പെട്ടു.
കോട്ടയത്തെ ഡി.വൈ.എഫ്.ഐയുടെ ഇടപെടലും ഇരകൾക്ക് നൽകിയ സഹായവും ബോധപൂർവ്വം തമസ്‌കരിക്കുകയും ബന്ധുവെന്ന നിലയിൽ കൃത്യത്തിൽ പങ്കെടുത്ത ഒരാളുടെ ഡി.വൈ.എഫ്.ഐ ബന്ധത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നത് മാധ്യമ ധർമ്മത്തിന് ചേർന്നതല്ല. ഇത്തരം പ്രവണതകൾക്കെതിരെ എക്കാലവും യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ. മതരഹിതവും ജാതിരഹിതവുമായ വിവാഹത്തിലൂടെ ഏറെ മാതൃകയായിട്ടുള്ളതും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയമപരമായ സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നത് ഡി.വൈ.എഫ്.ഐയുടെ കടമയാണ്്. അതുകൊണ്ടുകൂടിയാണ് കോട്ടയത്ത് കെവിനും വധുവിനും ആവശ്യമായ എല്ലാ സഹായവും ഡി.വൈ.എഫ്.ഐ ചെയ്തുനൽകിയതും. എന്നിട്ടും ഡി.വൈ.എഫ്.ഐയെ ഇകഴ്ത്താൻ ശ്രമിക്കുന്നവർ ഡി.വൈ.എഫ്.ഐയുടെ ചോര കൊതിക്കുന്നവർ മാത്രമാണ്. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യർത്ഥിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam