ശബരിമലയില്‍ രാഹുല്‍ ഈശ്വറിന്‍റെ 'പ്ലാന്‍ സി'; കേസെടുക്കണമെന്ന് കെ.ജെ. ജേക്കബിന്‍റെ പരാതി

By Web TeamFirst Published Oct 25, 2018, 4:44 PM IST
Highlights

ശബരിമലയില്‍ രാഹുല്‍ ഈശ്വറും സംഘവും ആസൂത്രണം ചെയ്ത പദ്ധതികളുടെ ഭീകരത കെ.ജെ. ജേക്കബ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 17ന് നടതുറക്കുമ്പോള്‍ വരുന്ന സ്ത്രീകള്‍ക്കെതിരെ നാമംചൊല്ലി പ്രതിഷേധിക്കലായിരുന്നു ആദ്യം ചെയ്തിരുന്നത്. പ്ലാന്‍ ബിയെ കുറിച്ച് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്. ശബരിമലയില്‍ യുവതി പ്രവേശമുണ്ടായാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. കയ്യില്‍ സ്വയം മുറിവേല്‍പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി.
 

കോഴിക്കോട്: ശബരിമല പ്രതിഷേധത്തില്‍ രാഹുല്‍ ഈശ്വറിന്റെയും സംഘത്തിന്റെയും ‘പ്ലാന്‍ സി’ (മൂന്നാമത്തെ പദ്ധതി) എന്താണെന്ന് പൊലീസ് അന്വേഷിക്കണമെന്ന്  മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ്. ഫേസബുക്കിലെഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെയും ടാഗ് ചെയ്താണ് കെ.ജെ ജേക്കബ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയില്‍ രാഹുല്‍ ഈശ്വറും സംഘവും ആസൂത്രണം ചെയ്ത പദ്ധതികളുടെ ഭീകരത കെ.ജെ. ജേക്കബ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 17ന് നടതുറക്കുമ്പോള്‍ വരുന്ന സ്ത്രീകള്‍ക്കെതിരെ നാമംചൊല്ലി പ്രതിഷേധിക്കലായിരുന്നു ആദ്യം ചെയ്തിരുന്നത്. പ്ലാന്‍ ബിയെ കുറിച്ച് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നത്. ശബരിമലയില്‍ യുവതി പ്രവേശമുണ്ടായാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. കയ്യില്‍ സ്വയം മുറിവേല്‍പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി.

ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിനു മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും. ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി ആളുകള്‍ സജ്ജരായിരുന്നുവെന്നും പറയുന്ന രാഹുല്‍ ഈശ്വര്‍ രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഇനി നട തുറക്കാന്‍ പോകുമ്പോള്‍ നടപ്പിലാകാന്‍ പോകുന്ന ‘പ്ലാന്‍ സി’യെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കെ.ജെ ജേക്കബ് പറയുന്നു.

click me!