
കൊച്ചി: കൊച്ചിയിൽ ബോട്ടിൽ കപ്പലിടിച്ച് മരിച്ച 3 പേരുടെ മൃതദേഹങ്ങൾ കരക്കെത്തിച്ചു. മണിക്കുടി എന്നു വിളിക്കുന്ന സഹായരാജ്, യുഗനാഥൻ, യാക്കൂബ് എന്നിവരുടെ മൃതദേഹമാണ് കരക്കെത്തിച്ചത്. മരത്തടിയിൽ പിടിച്ചു തുഴഞ്ഞു നിന്നിരുന്ന കുളച്ചൽ സ്വദേശി എഡ്വിനെയും കൊൽക്കത്ത സ്വദേശി നരൻ സർക്കാരിനെയും രക്ഷപെടുത്തി.
മരിച്ച മൂന്നു പേരെയും രക്ഷപെട്ട രണ്ടു പേരെയും മത്സ്യ ബന്ധന ബോട്ടില്‍ കരയ്ക്ക് എത്തിച്ചു. ഇനി കണ്ടെത്താനുള്ള 9 പേരിൽ ഒരാൾ മലയാളിയാണ്. മാല്യങ്കര സ്വദേശി ഷിജുവാണ് കണ്ടെത്താനുള്ളവരില്‍ ഒരാളായ മലയാളി. മറ്റ് 8 പേരിൽ ഏഴുപേർ കുളച്ചൽ സ്വദേശികളാണ്. ബംഗാൾ സ്വദേശിയായ ബാവുലാണ് മറ്റൊരാൾ.
മുനമ്പം തീരത്തുനിന്നും 24 നോട്ടിക്കൽ മൈൽ അകലെ പടിഞ്ഞാറു മാറി പുലർച്ചെ 3.30ന് ആയിരുന്നു അപകടം. പതിനാലു മത്സ്യ തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനുപോയ മുനമ്പം സ്വദേശി സാംബന്റെ ഉടമസ്ഥതയിലുള്ള ഓഷ്യാനസ് എന്ന ബോട്ടിലാണ് കപ്പൽ ഇടിച്ചത്.
അപകടസമയത് ബോട്ടോടിച്ചത് കുളച്ചൽ സ്വദേശി എഡ്‌വിനായിരുന്നു. മറ്റുള്ളവർ ഉറക്കത്തിലായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നും എഡ്വിന്‍ പൊലീസിന് മൊഴി നല്‍കി. കടലിൽ എണ്ണ പടരുന്നത് ശ്രദ്ധയിൽ പെട്ട മറ്റു ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
അതേസമയം ബോട്ട് അപകടത്തില്‍പ്പെട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്ന് ബോട്ടില്‍ ഇടിച്ച കപ്പലിന്‍റെ ക്യാപ്റ്റന്‍ നാവികസേനയെ അറിയിച്ചു. ഇന്ത്യന്‍ കപ്പലായ എം.വി ദേശ് ശക്തി ആണ് ബോട്ടില്‍ ഇടിച്ചത്. കേന്ദ്ര പൊതുമേഖലാ കമ്പനിയായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പലാണ് എം വി ദേശ് ശക്തി. 2004 ലാണ് കപ്പല്‍ കോര്‍പ്പറേഷന്‍റെ ഭാഗമായത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam