
കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ച് വരുത്താൻ ധാരണയായി. ബിഷപ്പിന് അന്വേഷണസംഘം മറ്റന്നാള്‍ നോട്ടീസ് അയക്കും. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് ബിഷപ്പിന് നിര്‍ദേശം നല്‍കുക. ഏറ്റുമാനൂരില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. അന്വേഷണസംഘത്തിന്‍റെ യോഗം നാളെ കൊച്ചിയില്‍ ചേരും. ഐജി നിർദ്ദേശിച്ചത് പ്രകാരമുള്ള അന്വേഷണം പൊലീസ് പൂർത്തിയാക്കി.
അതേസമയം, നിയമനടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. സമരം ചെയ്യാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ടെന്നും എന്നാല്‍ സഭയ്ക്ക് എതിരായ ശക്തികള്‍ ഇവരെ ഉപയോഗിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു. കന്യാസ്ത്രീകളെ മുൻനിറുത്തി തനിക്കെതിരെ നടത്തുന്ന സമരം സഭയ്ക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ആരോപണം. തനിക്കെതിരെയല്ല സഭയ്ക്കെതിരെയാണ് ഗൂഢാലോചന നടക്കുന്നതെന്നെന്നും ബിഷപ്പ് ആരോപിക്കുന്നു. കന്യാസ്ത്രീ തന്നെ ബ്ളാക്ക് മെയിൽ ചെയ്തെന്നും ബിഷപ്പ് പറഞ്ഞു. കേസിൽ നടപടി എടുക്കുന്നതിൽ കേരളം വീഴ്ച വരുത്തിയെന്ന് ദേശീയ വനിതാ കമ്മീഷൻ കുറ്റപ്പെടുത്തി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിശദീകരണം ഇങ്ങനെ: 'എനിക്ക് തോന്നുന്നത് സാധാരണ ജനങ്ങൾക്ക് പ്രശ്നമൊന്നുമില്ല എന്നാണ്. എന്നാൽ പള്ളിക്ക് എതിരെ നില്‍ക്കുന്നവർ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണ്. അവർ ഈ വിഷയം മാത്രമല്ല ഉന്നയിക്കുന്നത്. പ്ലേക്കാർഡിൽ പല വിഷയങ്ങളുമുണ്ട്. അവർ മറ്റു കാര്യങ്ങൾക്കായി സമരം ചെയ്യുമ്പോൾ കന്യാസ്ത്രീകളെ മുന്നിൽ നിറുത്തുന്നു. ഇത് ഗൂഢാലോചനയാണ്. നിയമനടപടികളുമായി പൂർണ്ണമായും സഹകരിക്കും. ഇതുവരെ അത് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തടസ്സമില്ല.'
അറസ്റ്റും നടപടിയും ആവശ്യപ്പെട്ടുള്ള കേരളത്തിലെ സമരം ദേശീയ ശ്രദ്ധ നേടുമ്പോഴാണ് ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. കന്യാസ്ത്രീക്കെതിരെയുള്ള പരാതി അന്വേഷിച്ചതിൻറെ പ്രതികാരമാണ് തനിക്കെതിരെയുള്ള കേസെന്ന് ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിച്ചു. നിയമം തനിക്കു നല്കുന്ന അവകാശങ്ങളും പൂർണ്ണമായും വിനിയോഗിക്കും. അതേസമയം, ചോദ്യം ചെയ്യാൻ ബിഷപ്പിനെ കേരളത്തിലേക്ക് വിളിപ്പിച്ചാൽ നിയമപരമായ സഹായങ്ങൾ ചെയ്യുമെന്ന് ജലന്തർ പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam