കോവളത്തെ മസാജ് പാര്‍ലറുകളില്‍ എച്ച്ഐവി ബാധിതരായ സ്‌ത്രീകളും

By Web DeskFirst Published Jun 7, 2016, 5:40 AM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് അനാശാസ്യം നടക്കുന്ന മസാജ് പാര്‍ലറുകളില്‍ എച്ച്ഐവി ബാധിതരായ സ്‌ത്രീകളും ജോലി ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. സഹപ്രവര്‍ത്തകയുടെ രോഗവിവരം മസാജ് പാര്‍ലറിലെ ഒരു സ്‌ത്രീ തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിനോട്  വെളിപ്പെടുത്തിയത്. പൊലീസിനെ നിരീക്ഷിക്കാനും കൈക്കൂലി നല്‍കി വശത്താക്കാനും ഇവിടെ പ്രത്യേകം ആള്‍ക്കാരുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

അനാശാസ്യപ്രവര്‍ത്തനം നടക്കുന്ന കോവളത്തെ മസാജ് പാര്‍ലറുകളില്‍ ജോലിക്കാരായുള്ളത് നിരവധി സ്‌ത്രീകള്‍. ചതിക്കുഴികളില്‍ വീണവര്‍. സ്ഥാപന ഉടമയുടെ ഭീഷണിക്ക് വഴങ്ങേണ്ടി വരുന്നവര്‍ അങ്ങിനെ നിരവധി പേര്‍. പാര്‍ലറിനോട് ചേര്‍ന്ന പ്രത്യേക സ്ഥലത്ത് ആവശ്യക്കാര്‍ക്ക് ഇഷ്‌ടം പോലെ തെരഞ്ഞെടുക്കാനായി പാര്‍പ്പിച്ചിട്ടുള്ളവരില്‍ എച്ച്ഐവി ബാധിതരുമുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

മസാജ് പാര്‍ലറുകളില്‍ ദിവസവും 20 പേരെങ്കിലും എത്താറുണ്ട്. ശനി ഞായര്‍ ദിവസങ്ങളിലാണ് തിരക്കേറെ. വിദേശികള്‍ ഉള്‍പ്പെടെ 50 പേരെങ്കിലും അവധി ദിവസമെത്തും. പൊലീസ് സ്റ്റേഷന്റെ തൊട്ടടത്തുതന്നെയാണ് ഇതെല്ലാം നടക്കുന്നത്. മാസപ്പടി കൃത്യമായി നല്‍കുന്നത് കൊണ്ട് പൊലീസും ആരോഗ്യവകുപ്പുമൊക്കെ എല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഇനി പൊലീസ് വന്നാല്‍ കൃത്യമായി നിരീക്ഷിക്കാനും ആളുകളെ വെച്ചിട്ടുണ്ടെന്ന് പാര്‍ലറിലെ ഒരു മുന്‍ ജീവനക്കാരന്‍ ഞങ്ങളോട് പറഞ്ഞു.

കോവളത്ത് കുപ്രസിദ്ധമായൊരു മസാജ് പാര്‍ലറില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് റെയ്ഡ് നടത്തിയ ഒരു പൊലീസ് ഉദ്യോഗസഥനെ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റി. ഇയാള്‍ക്കെതിരെ കേസുമുണ്ടായി.അത്രയേറെ ശക്തമാണ് ഈ മാഫിയ.

click me!