
ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് ഘടകം ഹൈകമാന്റിന് കൈമാറിയ കെപിസിസി അംഗങ്ങളുടെ പട്ടിക ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സോളാർ കേസിൽ ഉൾപ്പെട്ട എല്ലാവരുടേയും പേരുകൾ പട്ടികയിലുണ്ട്. 282 പേരുൾപ്പെട്ട പട്ടികയിൽ ആകെ 18 വനിതകൾ മാത്രം. എ ഐ സിസി മുന്നോട്ടുവെച്ച എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് പട്ടിക നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതിയുടെ ആവശ്യത്തെ തുടർന്ന‌് രമേശ് ചെന്നിത്തല ദില്ലിയിലെത്തി.
282 പേരെ ഉൾപ്പെടുത്തി 25 പേജുള്ള കെപിസിസി അംഗങ്ങളുടെ പട്ടികയാണ് ഹൈക്കമാന്റ് നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതിക്ക് കെപിസിസി കൈമാറിയിരുന്നത്. കെപിസിസി നൽകിയ പട്ടിക പൂർണമായി ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പട്ടികയിൽ ആകെ 14 വനിതകൾ മാത്രമാണ് ഉള്ളത്. യുവാക്കളെയും പൂർണമായി തഴഞ്ഞു. എസ് സി എസ് ടി പ്രാധിനിത്യം 10 താഴെ മാത്രം. വനിതകളും യുവാക്കളും എസ്-എസ്ടി വിഭാഗങ്ങളുമായി 50 ശതമാനം പേരെങ്കിലും വേണം എന്നതായിരുന്നു ഹൈക്കമാന്റ് നിർദേശം. അത് പൂർണമായും അട്ടിമറിച്ചാണ് പട്ടികയെന്നാണ് ആരോപണം.
രാജ് മോഹൻ ഉണ്ണിത്താൻ, വക്കം പുരുഷോത്തമൻ എന്നിവരെ ഒഴിവാക്കിയപ്പോൾ കെപിസിസി പരിഗണിച്ചിരിക്കുന്നത് കെ ശങ്കരനാരായണൻ, എം എം ജേക്കബ് എന്നീനേതാക്കളെയാണ്. പുതുമുഖങ്ങളായി പട്ടികയിൽ ഇടംനേടിയ പലരും 60 നും എഴുപതിനും മുകളിൽ പ്രായമുള്ളവരാണ്. വർക്കല കഹാർ, എൻ ശക്തൻ തുടങ്ങി പല മുതിർന്ന നേതാക്കളും പുതുമുഖങ്ങളായി. 72 വയസിലധികം പ്രായമുള്ള കാരക്കുളം കൃഷ്ണപിള്ള പട്ടികയിൽ ഇടംനേടിയതും ശ്രദ്ദേയമായി. പുതുമുഖങ്ങളിൽ കൂടുതൽ യുവാക്കൾ വേണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. എ ഐ ഗ്രൂപ്പുകൾ തമ്മിലുള്ള വീതംവെപ്പ് പട്ടികയിൽ പ്രകടമാണ്. പിസി വിഷ്ണുനാഥിനെ പോലുള്ള നേതാക്കളെ ജില്ല മാറ്റിയാണ് പട്ടികയിൽ ഉൾപ്പൊടുത്തിയിരിക്കുന്നത്. ഗ്രൂപ്പിന്റെ ഭാഗമാകാതെ പട്ടികയിലൊത്തിയത് 40ൽ താഴെ പേർ മാത്രമാണ്.
ഇടുക്കി , കൊല്ലം, കോഴിക്കോട് മൂന്നു ജില്ലകളിൽ നിന്ന് ഒരു വനിത പോലും പട്ടികയിൽ ഇല്ല. സോളാർ കേസിൽ ഉൾപ്പെട്ട എല്ലാവരും പട്ടികയിലുണ്ട്. ഇക്കാര്യങ്ങളിൽ നിരവധിപരാതികളാണ് ഹൈക്കമാന്റിന് കിട്ടിയത്. പരാതികളിൽ ചർച്ചക്കായി തെരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടത് അനുസരിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ദി‌്ലിയിൽ എത്തി. ചെന്നിത്തല എ.കെ ആന്റണിയുമായി ചർച്ച നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam