
ദില്ലി:കെപിസിസി അധ്യക്ഷനൊപ്പം സംഘടനാ സംവിധാനത്തിലും മാറ്റം വരുത്താന്‍ ഒരുങ്ങി ഹൈക്കമാന്‍റ്.തര്‍ക്കങ്ങള്‍ പരിഹരിച്ച് എല്ലാ വിഭാഗം നേതാക്കള്‍ക്കും സജീവ പരിഗണന നല്‍കാനാണ് ഹൈക്കമാന്‍റ് നീക്കം.അധ്യക്ഷ സ്ഥാനത്തേക്ക് മുല്പ്പള്ളി രാമചന്ദ്രനാണ് നിലവിൽ മുന്‍ഗണന.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ സമഗ്ര അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം.തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാനായി സംഘടനാ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ മുല്ലപ്പള്ളി രാമചന്ദ്രനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയില്‍.
കേരളത്തിലെ മുന്നണി സംവിധാനം കണക്കിലെടുത്ത് കടുത്ത മാനദണ്ധങ്ങള്‍ ഒഴിവാക്കണമെന്ന് മുതിര്‍ന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തസമിതി അംഗം എകെ ആന്‍റണിയുടെ തീരുമാനം നിര്‍ണ്ണായകമാകും. ഈ മാസം മുപ്പതിനകം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും എന്നാണ് വിവരം.
ഉമ്മന്‍ചാണ്ടിയയെും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച ചര്‍ച്ച ഉണ്ടായെങ്കിലും ഹൈക്കമാന്‍റ് തീരുമാനത്തില്‍ എത്തിയിട്ടില്ല.പ്രവര്‍ത്തക സമിതി അംഗങ്ങളായി ദില്ലിയിലേക്ക് എത്തുന്നതിനോട് ഇരുനേതാക്കളും അനുകൂല തീരുമാനം അറിയിച്ചിട്ടില്ല.
കെ മുരളീധരന്‍, കെ സുധാകരന്‍, വിഡി സതീശന്‍ എന്നിവരെ വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരായും അധ്യക്ഷ സ്ഥാനം ഒഴിയുന്ന എംഎം ഹസ്സനെയും കെസി ജോസഫിനെയും യുഡിഎഫ് കണ്‍വീനറായും ഹൈക്കമാന്‍റ് ആലോചിക്കുന്നു.സമുദായിക സംഘടനകളെ പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്താന് കഴിയുന്ന നേതാക്കളാണ് ഹൈക്കമാന്‍റിന്‍റെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam