
തിരുവനന്തപുരം: കെടിഡിഎഫ്സിക്കുള്ള 480 കോടി വായ്പ തിരിച്ചടച്ചില്ലെങ്കിൽ ധനസഹായം തടയുമെന്ന് കെഎസ്ആർടിസിക്ക് സർക്കാറിന്‍റെ മുന്നറിയിപ്പ്. പ്രതിദിനം ഒരു കോടി രൂപയെങ്കിലും നൽകുന്ന രീതിയിൽ ക്രമീകരണം നടത്താനാണ് നിർദേശം.
ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാറിനോട് കൂടുതൽ തുക ആവശ്യപ്പെടാനിരിക്കെയാണ് കെഎസ്ആർടിസിക്ക് കടുത്ത തിരിച്ചടി. ഈ മാസം 35 കോടി രൂപയാണ് കെഎസ്ആർടിസി പ്രതീക്ഷിച്ചത്. പക്ഷെ പ്രതിമാസം ഒരു കോടി രൂപ വെച്ച് കെടിഡിഎഫ്സിക്ക് നൽകണമെന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
പണം തിരിച്ചടച്ചില്ലെങ്കിൽ ധനസഹായം ഇല്ലെന്ന് കാണിച്ച് ഈ മാസം 15നാണ് ഗതാഗത സെക്രട്ടറി കത്ത് നൽകിയത്. പല കാലങ്ങളായി എടുത്ത വായ്പയിൽ 480 കോടി രൂപ കുടിശ്ശികയുണ്ടെന്നാണ് കെടിഡിഎഫ്സി പറയുന്നത്. കെഎസ്ആർടിസി ഈ തുകയിൽ നേരത്തെ തർക്കം ഉന്നയിച്ചിരുന്നു.
ഒരു മാസം ഒരു കോടി വെച്ച് കൊടുത്താൽ ഡീസൽ അടിക്കാൻ പോലും ബുദ്ധിമുട്ടുമെന്നാണ് കെഎസ്ആർടിസിയുടെ ആശങ്ക. അതിനിടെ പ്രതിസന്ധി തരണം ചെയ്യാൻ കെഎസ്ആർടിസിക്ക് ധനസഹായം നൽകുന്ന കൺസോർഷ്യത്തിൽ ആന്ധ്രാ ബാങ്കിനെ കൂടി ഉൾപ്പെടുത്തണമെന്ന് കെഎസ്ആർടിസി എംഡി സർക്കാറിനോടാവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam