
കുവൈത്ത് സിറ്റി: വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ച ദമ്പതികള്‍ക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. ഫിലിപ്പെന്‍ സ്വദേശിയായ ഡനീല ഡെമാഫില്‍സിനെ കൊലപ്പെടുത്തി വീട്ടിലെ ഫ്രീസറില്‍ വെച്ച ലെബനന്‍ സ്വദേശി നാദിര്‍ ഇശാം അസഫ്ന്‍, ഭാര്യ സിറിയന്‍ സ്വദേശി മോണ ഹസോണ്‍ എന്നിവര്‍ക്കാണ് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചത്.
വേലക്കാരിയെ കൊലപ്പെടുത്തി ഇവര്‍ നാട് വിടുകയായിരുന്നു, കുവൈത്ത് വിടുന്നതിന് രണ്ട് ദിവസം മുമ്പ് ഇവര്‍ വീട്ടുവേലക്കാരിയെ കാണാനില്ലെന്ന് പരാതിയും നല്‍കിയിരുന്നു. പരാതിയില്‍ ദുരൂഹത തോന്നിയ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്.
സിറിയയില്‍ പിടിയിലായ ഇവരില്‍, ഭര്‍ത്താവിനെ ലെബനന് കൈമാറി. ഭാര്യ ഇപ്പോഴും സിറിയന്‍ കസ്റ്റഡിയിലാണ്. രണ്ട് പേരെയും കുവൈത്തിന് കൈമാറുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇവരുടെ അഭാവത്തിലാണ് കോടതി വിധി.
അതേസമയം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായും ഇയാളുടെ ഭാര്യയും കുറ്റക്കാരിയാണെന്ന് ലെബനന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ ശിക്ഷ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കുവൈത്ത് കോടതിയുടെ വിധി. കഴിഞ്ഞ മാസമാണ് പ്രതി നാദിര്‍ ഇശാം അറസ്റ്റിലായതായി ഫിലിപ്പൈന്‍സ് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam