
ചാവക്കാട്: ഒളിച്ചോടിയ കമിതാക്കള്‍ മോഷണ കുറ്റത്തിന് പിടിയില്‍. എറണാകുളം സ്വദേശീകളായ കാമുകി കാമുകന്മാരാണ് മോഷണത്തിന് പിടിയിലായത്. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടി എന്ന കാമുകിയും മോഷ്ടിച്ച ബൈക്കിലായിരുന്നു രണ്ടാമത് ഒളിച്ചോടിയത്. പക്ഷേ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ പിന്നീട് പണം കണ്ടെത്താന്‍ മോഷണമല്ലാതെ മാര്‍ഗ്ഗമില്ലാതെ വരികയായിരുന്നു.
തുടര്‍ന്ന് ഞായറാഴ്ച രാവിലെ അറയ്ക്കല്‍ കുറുപ്പത്ത് ഹംസയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം അയാളുടെ സ്ഥാപനത്തില്‍ നിന്നും കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഇരുവരെയും കടയുടമയും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു മോഷണശ്രമം.
കടയില്‍ അധികമാള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു ഇരുവരുമെത്തിയത്. ഉള്ളയാള്‍ക്കാര്‍ പോകുന്ന വരെ ഇരുവരും സാധനങ്ങളുടെ വില ചോദിച്ച് അവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയും മറ്റുള്ളവര്‍ പോയപ്പോള്‍ എക്‌സ്റ്റന്‍ഷന്‍ കോഡ് ചോദിക്കുകയും 500 രൂപയുടേത് മതിയെന്ന് പറയുകയും ചെയ്തു. തന്റെ കയ്യിലെ 2000 രൂപയ്ക്ക് ചില്ലറവേണമെന്നും ആവശ്യപ്പെട്ടു. നോട്ട് കാണിച്ച ശേഷം ചില്ലറ നല്‍കാമെന്ന് പറഞ്ഞ ഹംസയോട് നോട്ടെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ബൈക്കിനടുത്തേക്ക് നടക്കുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ചുവന്ന സൗരവ് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ചെയ്തു.
തുടര്‍ന്ന് ഹംസയുടെ പോക്കറ്റിലെയും ക്യാഷ് കൗണ്ടറിലെയും പണമെടുക്കാന്‍ ഇരുവരും ശ്രമം നടത്തുമ്പോള്‍ ഹംസ ഒച്ച വെയ്ക്കുകയും സൗരവിന്‍റെ കഴുത്തില്‍ മുറുകെ പിടിക്കുകയും ചെയ്തു. പിടിയില്‍ നിന്നും സൗരവ് രക്ഷപ്പെട്ടെങ്കിലും സൗരവിന്‍റെ ദേഹത്തിടിച്ചു വീണ ശ്രീക്കുട്ടിയുടെ മുടിക്കുത്തില്‍ ഹംസ പിടിച്ചു. പിടിവലിക്കിടെ ഇരുവരുമായി ഹംസ പുറത്തെത്തുകയും ഇതിനിടയില്‍ സമീപത്തുണ്ടായിരുന്നവരും വാഹനത്തില്‍ പോയവരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് കാമുകീകാമുകന്മാരെ പിടിച്ചു നിര്‍ത്തി. പിന്നീട് ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് പോലീസിന് കൈമാറുകയും ചെയ്തു.
മൂന്ന് മാസം മുമ്പാണ് സൗരവ് ശ്രീക്കുട്ടിയുമായി ആദ്യം ഒളിച്ചോടിയത്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇരുവരേയും പോലീസ് പിടികൂടുകയും കോടതി വഴി അവരവരുടെ വീടുകളില്‍ കൊണ്ടാക്കുകയുമായിരുന്നു. എന്നാല്‍ 18 തികയാന്‍ നോക്കിയിരുന്ന ഇരുവരും ഒരു മാസം മുമ്പ് വീണ്ടും ഒളിച്ചോടുകയായിരുന്നു.
ഏതാനും ആഴ്ചകള്‍ ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ ഒരുമിച്ചു താമസിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് മോഷണത്തിനിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ്ജയിലിലും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റുകയായിരുന്നു.
ഒളിച്ചോടാന്‍ ഇവര്‍ ഉപയോഗിച്ച ബൈക്കും മോഷണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂസ്ഡ് ബൈക്ക് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് മതിലകത്തെത്തിയ സൗരവ് വാഹനം ഓടിച്ചുനോക്കണമെന്ന് പറഞ്ഞ് ആദ്യം അല്‍പ്പദൂരം ഓടിച്ച ശേഷം തിരിച്ചെത്തി വാഹന ഉടമയുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം വീണ്ടും ഓടിച്ചു നോക്കണമെന്ന് പറഞ്ഞ് ബൈക്കുമായി കടന്നുകളയുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam