
ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഡി എം കെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‍റ്റേറ്റിലെ രേഖകള്‍ മോഷണം പോയതിനും കൊലപാതകങ്ങള്‍ക്കും പിന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എം കെ സ്റ്റാലിന്‍റെ ആവശ്യം. പളനിസ്വാമിക്ക് എതിരെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും രാജി തേടണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിതുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച്ച നടത്തി.
എസ്റ്റേറ്റില്‍ ജയലളിത സൂക്ഷിച്ചിരുന്ന രഹസ്യരേഖകള്‍ കവരാന്‍ 2017 ഏപ്രിലില്‍ എടപ്പാടി പളനിസ്വാമി ആസൂത്രണം ചെയ്തതാണ് കവര്‍ച്ചയെന്നും തെളിവുകള്‍ നശിപ്പിക്കാനായിരുന്നു തുടര്‍കൊലപാതകങ്ങളെന്നും കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ മലയാളികളായ പ്രതികള്‍ കെ വി സയന്‍ , വാളയാര്‍ മനോജ് എന്നിവര്‍ വെളിപ്പെടുത്തിയത്. പളനിസ്വാമിയുടെ നിര്‍ദേശ പ്രകാരം ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജിന്‍റെ നേതൃത്വത്തിലാണ് തങ്ങള്‍ കവര്‍ച്ച നടത്തിയതെന്നായിരുന്നു ഇവര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെയും തമിഴ്നാട്ടിലെ രഹസ്യകേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam