
മഹാരാഷ്ട്ര: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ. വ്യക്തമായ തെളിവ് ലഭിച്ചത് കൊണ്ടാണ് വരവര റാവും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. അറസ്റ്റിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. സത്യവാങ്മൂലം നൽകാനായിരുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കോടതിയുടെ നിർദ്ദേശം.
വിയോജിക്കാനുള്ള അവകാശം കൂടി ജനാധിപത്യ രാജ്യത്ത് ഉണ്ടെന്നായിരുന്നു കോടതി പറഞ്ഞത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ വിയോജിക്കാനുള്ള അവകാശത്തിനെതിരെയല്ല അറസ്റ്റെന്ന് സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്.
മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് മേഖലയില്‍ ഈ വർഷം ജനുവരിയിലുണ്ടായ ജാതി കലാപവുമായി ബന്ധമുണ്ട് എന്നാരോപിച്ച്
രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിലാണ് സാമൂഹികപ്രവര്‍ത്തകരായ അഞ്ചു പേരെ പൂണൈ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്ടിവിസ്റ്റുകളുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദില്ലി,ഫരീദാബാദ്, ഗോവ, മുംബൈ, താനെ,റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്.
സാമൂഹികപ്രവര്‍ത്തക സുധാ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും കവിയും സാമൂഹികപ്രവര്‍ത്തകനുമായ വരവര റാവുവിനെ ഹൈദരാബാദില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അരുണ്‍ ഫെറീറ, വെനം ഗൊണ്‍സാല്‍വസ് എന്നീ സാമൂഹികപ്രവര്‍ത്തകരും ഇവരിൽ ഉൾപ്പെടുന്നു. ഇവരുടെ ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മറ്റു രേഖകള്‍ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെല്ലാം കലാപത്തിന്‍റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണെന്നാണ് പൊലീസ് ഭാഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam