
ദില്ലി: ഉത്തരേന്ത്യയില്‍ സൈന്യത്തിലേക്കും റയില്‍വേയിലേക്കും വ്യാജ റിക്രൂട്ടമെന്‍റ് നടത്തുന്ന നാലംഗ റാക്കറ്റിനെ ദില്ലി ക്രൈംബ്രാഞ്ച് പിടികൂടി. ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്ന് 5 ലക്ഷം രൂപ വരെ വാങ്ങിയായിരുന്നു തട്ടിപ്പ്. നിലവില്‍ 5 പരാതികളാണുള്ളതന്നും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് തൊഴില്‍രഹിതരായ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയതായി മനസ്സിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി കഴിഞ്ഞ മേയില്‍ ദില്ലി പൊലീസിന് ഒരു പരാതി ലഭിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തി. തുടര്‍ന്ന് ദില്ലി ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. യോഗീന്ദര്‍ എന്നയാളാണ് സംഘത്തലവനെന്നും ഹരിദ്വാറില്‍ സന്യാസിയുടെ വേഷം കെട്ടി ഇയാള്‍ ഒളിവില്‍ താമസിക്കുകയാണെന്നും രഹസ്യവിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ യോഗീന്ദര്‍ കുടുങ്ങുകയായിരുന്നു.
യോഗീന്ദറിനെ ചോദ്യം ചെയ്തതിന്‍റ അടിസ്ഥാനത്തില്‍ മൂന്ന് പേരെ കൂടി പിടികൂടി. ഏജന്‍റുമാരെ നിയോഗിച്ചായിരുന്നു ഉദ്യോഗാര്‍ഥികളെ വലയിലാക്കിയിരുന്നത്. കായികക്ഷമത പരീക്ഷ നടത്തിയ ശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ നിയമന സര്‍ട്ടിഫിക്കറ്റും ഇവര്‍ നല്‍കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam