
ഹൈദരാബാദ്: പുതിയതായി തുറന്ന ഭക്ഷണശാലയില്‍ നിന്ന് കഴിച്ച ചോക്ലേറ്റ് കേക്കിനുള്ളില്‍ നിന്ന് ജീവനുള്ള പാറ്റ ലഭിച്ചിട്ടും നടപടിയെടുക്കാതെ അധികൃതര്‍. മകള്‍ക്ക് ഐസ്ക്രീം വാങ്ങി നല്‍കിയ ശേഷമാണ് പിതാവ് ചോക്ലേറ്റ് കേക്കിന് ഓര്‍ഡര്‍ നല്‍കുന്നത്. ഹൈദരാബാദ് സ്വദേശിയായ കിഷോര്‍ എന്ന യുവാവ് പ്രമുഖ അന്തര്‍ദേശീയ ഹോട്ടല്‍ ശൃംഖലയ്ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തിയിരിക്കുന്നത്.
പ്രമുഖ അന്തര്‍ ദേശീയഹോട്ടല്‍ ശൃംഖലയായ ഇക്കീയുടെ ഹൈദരബാദില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച ഔട്ട്ലെറ്റില്‍ നിന്നാണ് യുവാവിനും കുടുംബത്തിനും ദുരനുഭവമുണ്ടായത്. നേരത്ത അതേ ഹോട്ടലില്‍ നിന്ന് കഴിച്ച ബിരിയാണിയില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
13 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോട്ടലെന്നാണ് വിശദമാക്കുന്നത്. സ്വീഡനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിഭവങ്ങളാണ് ഈ ഹോട്ടലില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. സ്വീഡന്‍ ആസ്ഥാനമായുള്ള ഇക്കീയുടെ ഇന്ത്യയിലെ ഔട്ട്ലെറ്റാണ് ഹൈദരാബാദിലേത്.
ഭക്ഷണത്തിലെ തകരാറ് സംബന്ധിച്ച് മുന്‍സിപ്പാലിറ്റിയില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കിഷോര്‍ ആരോപിക്കുന്നു. എന്നാല്‍ ഉപഭോക്താവിന് ജീവനുള്ള പാറ്റ ഭക്ഷണത്തില്‍ നിന്ന് ലഭിച്ചതിലെ ഖേദം പ്രകടിപ്പിച്ച ഹോട്ടല്‍ അധികൃതര്‍ ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാവില്ലെന്നും വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam