
കൊല്‍ക്കത്ത: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ ശരീരത്തിൽ ടാറ്റൂ ചെയ്ത് ജവാന്മാര്‍ക്കുള്ള ആദരം അര്‍പ്പിക്കുകയാണ് 30കാരനായ അഭിഷേക് ഗൗതം. ആകെ 591 ടാറ്റൂവാണ് അഭിഷേക് ശരീരത്തിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. ഇതിൽ 559 എണ്ണം കാര്‍ഗില്‍ യുദ്ധത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ പേരാണ്.
ജവാൻമാരുടെ പേര് കൂടാതെ മഹാത്മ ഗാന്ധി, ഭഗത് സിംഗ് തുടങ്ങിയ സ്വാതന്ത്ര സമര സേനാനികളുടെ പേരും അഭിഷേക് ടാറ്റൂ ചെയ്തിട്ടുണ്ട്. എട്ട് ദിവസം എടുത്താണ് ശരീരത്തിന് പിൻഭാഗത്തായി ടാറ്റൂ ചെയ്തത്. വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങളെ കാണാൻ ഇന്ത്യ മുഴുവന്‍ ഒരു പര്യടനം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണ് താനെന്നും അഭിഷേക് പറഞ്ഞു
ഇതിനായി ഈ ജൂണിൽ അഭിഷേക് തന്റെ യാത്ര ആരംഭിക്കും. ജൂലൈ 24-26 തീയതികളില്‍ ദ്രാസ് മേഖലയില്‍ നടക്കുന്ന കാര്‍ഗില്‍ യുദ്ധ വാര്‍ഷികപരിപാടിയിലും അഭിഷേക് പങ്കെടുക്കും. ഏകദേശം 15000 കിലോമീറ്റര്‍ താണ്ടുമെന്നാണ് അഭിഷേക് പറയുന്നത്. 2017 ജൂലൈയില്‍ ലഡാക്ക് സന്ദര്‍ശിച്ച സമയത്ത് സംഭവിച്ച ദുരനുഭവമാണ് അഭിഷേകിനെ ആർമി പ്രിയനാക്കിയത്.
സുഹൃത്തുക്കൾക്കൊപ്പമാണ് അഭിഷേക് ലഡാക്ക് സന്ദർശിച്ചത്. യാത്രക്കിടയിൽ നടന്ന ഒരു അപകടത്തില്‍ നിന്ന് ഗൗതമിന്‍റെ സുഹൃത്തിനെ രക്ഷിച്ചത് ഇന്ത്യന്‍ സൈന്യമായിരുന്നു. അന്ന് തീരുമാനിച്ചതാണ് വീരമൃത്യു വരിച്ച ജവാൻമാർക്കായി എന്തെങ്കിലും ചെയ്യണമെന്നത്. അപ്പോൾ മുതലാണ് ടാറ്റൂ ചെയ്ത് തുടങ്ങിയതെന്നും അഭിഷേക് പറഞ്ഞു.
കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചും അഭിഷേക് തന്റെ നിലപാട് വ്യക്തമാക്കി. എനിക്കറിയാം മിക്ക ആളുകളും യുദ്ധമാണ് ആഗ്രഹിക്കുന്നത്. എന്നാൽ യുദ്ധമല്ല വേണ്ടതെന്നായിരുന്നു അഭിഷേകിന്റെ നിലപാട്. യുദ്ധത്തിൽ ആളുകൾ മരിക്കുന്നു. കുറച്ച് കഴിയുമ്പോൾ നമ്മൾ അത് മറക്കും. എന്നാൽ നഷ്ടപ്പെടുന്നത് മുഴുവനും മരിച്ചവരുടെ കുടുംബത്തിന് മാത്രമാണെന്നും അഭിഷേക് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam