
പമ്പ: ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങി. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നാണ് പൊലീസിന്‍റെ പ്രതികരണം.
അഞ്ച് മണിക്കൂറിലേറെ പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് മനിതി സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നാമജപ പ്രതിഷേധക്കാര്‍ക്കെതിരായ നടപടിക്ക് ശേഷം യുവതികളെ പൊലീസ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വച്ച് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ മനിത സംഘവുമായി സംസാരിച്ചു. തുടര്‍ന്നാണ് യുവതികളുമായി പൊലീസ് വാഹനം നിലയ്ക്കലേക്ക് തിരിച്ചത്.
Read More:- സന്നിധാനത്തേക്ക് തിരിച്ച മനിതി സംഘത്തെ പ്രതിഷേധക്കാര്‍ തിരിച്ചോടിച്ചു; പമ്പയില്‍ നാടകീയ രംഗങ്ങള്‍
വാഹനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മനിതി സംഘത്തിലെ മുതിര്‍ന്ന അംഗം ശെല്‍വിയാണ് പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ശബരിമല ദര്‍ശനത്തിനായി മടങ്ങി വരുമെന്നും ശെല്‍വി പറഞ്ഞു. യുവതികളും പൊലീസും രണ്ട് രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ വീണ്ടും പൊലീസിന്‍റെ വിശദീകരണം തേടി. എന്നാല്‍ സ്വന്തം തീരുമാനപ്രകാരമാണ് യുവതികള്‍ മടങ്ങിയത് എന്ന് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ആവര്‍ത്തിച്ചു. മനിതി സംഘം മടങ്ങിയെത്തിയാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More:- പമ്പയിൽ പൊലീസ് നടപടി, നാമജപ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
നിലക്കല്‍ വരേയെ പൊലീസ് വാഹനത്തില്‍ യുവതികളെ കൊണ്ടുപോകുന്നുള്ളൂ എന്നും അതിന് ശേഷം സ്വന്തം വാഹനത്തിലാവും മനിതി സംഘം മടങ്ങുക എന്നും സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ മനിതി സംഘത്തെ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തെിറക്കാതെ നേരെ നിലയ്ക്കലേക്ക് കൊണ്ടുപോയത് യുവതികള്‍ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാനാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam