പമ്പയിൽ പൊലീസ് നടപടി, നാമജപ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
മൂന്ന് പ്രാവശ്യം മെഗാ ഫോണിലൂടെ നാമജപ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് കാനനപാതയ്ക്ക് സമീപത്തേക്ക് പൊലീസ് വാഹനം എത്തിച്ചു. വഴിയിൽ കിടന്ന് പ്രതിഷേധിച്ച പ്രതിഷേധക്കാരെ പമ്പ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തിലേക്ക് മാറ്റി. പൊലീസിന്‍റെ കമാൻഡോ വിഭാഗവും പൊലീസ് നടപടിയുടെ ഭാഗമായി.
പമ്പ: ശബരിമല ദർശനത്തിന് എത്തിയ യുവതികളെ തടഞ്ഞ നാമജപ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് മണിക്കൂർ നീണ്ട നാമജപ പ്രതിഷേധത്തിന് ഒടുവിലാണ് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ മെഗാ ഫോണിലൂടെ യുവതികളെ തടഞ്ഞ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണം എന്ന് പൊലീസ് ആവശ്യപ്പെട്ടു. നിരോധനാജ്ഞ ലംഘിക്കരുത് എന്ന നിർദ്ദേശം പ്രതിഷേധക്കാർ തുടർച്ചയായി അവഗണിച്ചതോടെയാണ് പൊലീസ് ബലം പ്രയോഗിച്ചത്.
മൂന്ന് പ്രാവശ്യം മെഗാ ഫോണിലൂടെ നാമജപ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് കാനനപാതയ്ക്ക് സമീപത്തേക്ക് പൊലീസ് വാഹനം എത്തിച്ചു. വഴിയിൽ കിടന്ന് പ്രതിഷേധിച്ച പ്രതിഷേധക്കാരെ പമ്പ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തിലേക്ക് മാറ്റി. പൊലീസിന്‍റെ കമാൻഡോ വിഭാഗവും പൊലീസ് നടപടിയുടെ ഭാഗമായി. അയ്യപ്പ ഭക്തരുടെ വേഷത്തിൽ പ്രതിഷേധക്കാർ പമ്പയിലും സന്നിധാനത്തും കടന്നുകൂടിയിട്ടുണ്ടെന്ന് പൊലീസിന് നേരത്തേ തന്നെ വിവരമുണ്ടായിരുന്നു.
തുടർന്ന് മനിതി സംഘത്തിലെ യുവതികളുമായി പൊലീസ് കാനന പാതയിലൂടെ അൽപ്പം മുന്നോട്ട് നീങ്ങിയെങ്കിലും നൂറുകണക്കിന് പ്രതിഷേധക്കാർ സംഘടിച്ച് ഇവരെ വീണ്ടും തടഞ്ഞു. യുവതികളുടെ നേരെ പ്രതിഷേധക്കാർ കൂക്കിവിളിച്ചുകൊണ്ട് ഓടിയടുത്തു. സംഘർഷാന്തരീക്ഷത്തിൽ നിന്ന് യുവതികളെ രക്ഷിക്കാൻ ഇവരുമായി പൊലീസ് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തേക്ക് ഓടി. തുടർന്ന് ഇവരെ ഗാർഡ് റൂമിലേക്ക് സുരക്ഷിതരായി മാറ്റി. പമ്പയിൽ സംഘർഷാവസ്ഥ തുടരുകയാണ്.