'തുറന്ന കടകള്‍ക്ക് സംരക്ഷണം നല്‍കിയില്ല'; പൊലീസിനെതിരെ വ്യാപാരികള്‍

By Web TeamFirst Published Jan 3, 2019, 1:36 PM IST
Highlights

മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസീറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോഴിക്കോട്: ഹര്‍ത്താലില്‍ പ്രതിഷേധിച്ച് തുറന്ന കടകള്‍ക്ക് പൊലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. അക്രമം നടത്തിയവരെ പിടിച്ച് കൊടുത്തിട്ടും പൊലീസ് വെറുതെ വിട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസീറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഹർത്തലിനെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങളിൽ ഉടൻ നഷ്ട പരിഹാരം ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിക്കും. നാളെ തന്നെ കോടതിയെ സമീപിക്കുമെന്നും  ടി നസീറുദ്ദീൻ പറഞ്ഞു. അതേസമയം മിഠായിത്തെരുവിൽ ഹർത്താൽ അനുകൂലികൾ തകർത്ത കടകൾ പുനർനിർമ്മിക്കാനാവശ്യമായ സഹായം നൽകമെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു.

മിഠായിത്തെരുവിൽ തുറന്ന കടകൾ ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകർ എറിഞ്ഞുതകർക്കുകയായിരുന്നു. ഇനി വരുന്ന ഹർത്താലുകളുമായി സഹകരിക്കില്ല എന്ന് നേരത്തേ തന്നെ മിഠായിത്തെരുവിലെ വ്യാപാരികൾ പ്രഖ്യാപിച്ചിരുന്നു. സംഘടനാഭേദമില്ലാതെ പത്തുമണിയോടെ വ്യാപാരികൾ കടകൾ തുറന്നു. മിഠായിത്തെരുവിന് പൊലീസ് വലിയ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

എന്നാൽ പതിനൊന്ന് മണിയോടെ മിഠായിത്തെരുവിൽ എത്തിയ ഹർത്താൽ അനുകൂലികൾ പൊലീസ് സുരക്ഷ മറികടന്ന് മിഠായിത്തെരുവിലേക്ക് ഇരച്ചുകയറി. കടകൾ ബലമായി അടപ്പിക്കാൻ ശ്രമിച്ച അയ്യപ്പ ക‍ർമ്മസമിതിക്കാരെ വ്യാപാരികൾ സംഘടിതമായി ചെറുത്തു. ഇതോടെ അക്രമികൾ കടകൾ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. നിരവധി കടകളുടെ കണ്ണാടി ജനാലകളും ചില്ലുകളും ആക്രമണത്തിൽ തകർന്നു. മിഠായിത്തെരുവിൽ പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളും അക്രമികൾ അടിച്ചു തകർത്തു. കടകൾക്ക് സംരക്ഷണം നൽകാതിരുന്നതിനെതിരെ വ്യാപാരികൾ പൊലീസിനെതിരെയും പ്രതിഷേധിച്ചിരുന്നു.

 

click me!