
കൊച്ചി: മെട്രോ സർവീസുമായി കൊച്ചിയിലെ സ്വകാര്യ ബസുകളെ ബന്ധിപ്പിക്കുന്ന സംവിധാനത്തിന് തുടക്കമാകുന്നു. ഇതിന്‍റെ ആദ്യപടിയായി ബസുകളിൽ ജിപിഎസ് സംവിധാനം ഒരുക്കുന്ന കരാറിൽ കെഎംആര്‍എല്‍ ഒപ്പുവച്ചു. ആറ് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം.
കൊച്ചി മെട്രോയിൽ പാലാരിവട്ടത്ത് ഇറങ്ങിയാൽ ഫോർട്ട് കൊച്ചിയിലേക്ക് ഇനി എപ്പോൾ കിട്ടും ബസ് എന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട. നഗരത്തിലെ ആയിരം സ്വകാര്യ ബസുകളെ ചേർത്തുള്ള മൊബൈൽ ആപ്പ് സംയോജിത മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി തയ്യാറാക്കുന്നുണ്ട്. മെട്രോയുടെ സമയവും നഗരത്തിലെ വിവിധ ഇടങ്ങളിലേക്ക് പോകുന്ന ബസുകളുടെ സമയവും ചേര്‍ത്തുള്ള യാത്ര പ്ലാനര്‍ ആപ്പിൽ ലഭിക്കും.
ഇതിന്‍റെ ആദ്യപടിയായി ബസുകളിൽ ജിപിഎസ് സംവിധാനം ഒരുക്കുന്ന കരാറിൽ കെഎംആർഎല്ലും യുഎംറ്റിസിയും ഒപ്പുവച്ചു. ജിപിഎസ് വിവരങ്ങൾ അടിസ്ഥാനമാക്കി ബസ് എവിടെ എത്തിയെന്നും ലക്ഷ്യസ്ഥാനത്തേക്ക് എത്രദൂരം വേണ്ടിവരുമെന്നും അറിയാനാകും.
കൊച്ചിയിലെ ഏഴ് ബസ് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. യാത്രക്കാർ കൂടുമെന്നതിനൊപ്പം ബസ് എവിടെ എത്തിയെന്ന് കൃത്യമായി അറിയാമെന്നതിനാല്‍ പുതിയ സംവിധാനം ബസുടമകളും സ്വാഗതം ചെയ്യുന്നു. അർബൻ മാസ് ട്രാൻസിസ്റ്റ് കമ്പനിയുമായി ചേർന്നാണ് കെഎംആര്‍എല്‍ പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തിൽ കൊച്ചി വൺ സ്മാർട്ട് കാർഡുപയോഗിച്ച് ബസ് ടിക്കറ്റും എടുക്കാനാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam