അമേരിക്കയുമായുള്ള സംഘർഷങ്ങൾക്കിടെ, റഷ്യയുമായി കൈകോർത്ത് ഇറാൻ ഇന്ത്യൻ മഹാസമുദ്രത്തിലും ഒമാൻ കടലിലും സംയുക്ത നാവികാഭ്യാസം നടത്തുന്നു. ഇതിനൊപ്പം റഷ്യയിൽ നിന്ന് വൻതോതിൽ പ്രകൃതിവാതകം വാങ്ങാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്
അമേരിക്കയുമായുള്ള സംഘർഷ സാഹചര്യത്തിൽ അയവുവന്നെങ്കിലും നയതന്ത്ര ബന്ധങ്ങളിൽ പുതിയ ചുവടുറപ്പിക്കാൻ തീരുമാനിച്ച് ഇറാൻ. റഷ്യയുമായി കൂടുതൽ കൈകോത്തുള്ള നീക്കത്തിനാണ് ഇറാന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി സംയുക്ത നാവികാഭ്യാസവും റഷ്യൻ പ്രകൃതി വാതരം വൻതോതിൽ വാങ്ങാനും ഇറാൻ തീരുമാനിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലും ഒമാൻ കടലിലും നാളെ (ഫെബ്രുവരി 19) ഇറാനും റഷ്യയും സംയുക്ത നാവികാഭ്യാസം നടത്തും. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് നാവിക ശക്തി പ്രകടമാക്കുന്നതെന്നാണ് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുള്ളത്. നാവിക മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനൊപ്പം, റഷ്യയുമായി കൂടുതൽ സഹകരണവും ഇറാൻ ഉറപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് റഷ്യയിൽ നിന്ന് വൻതോതിൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനുള്ള കരാറുകളിലും ധാരണയിലെത്തിയത്. പശ്ചിമേഷ്യയിൽ അമേരിക്കയുമായുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, റഷ്യയുമായുള്ള ഇറാന്‍റെ ഈ സൈനിക - സാമ്പത്തിക കൂട്ടുകെട്ട് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.
അമേരിക്ക - ഇറാൻ ആണവ കരാർ യാഥാർഥ്യമാകുമോ?
അതേസമയം ഇറാൻ - അമേരിക്ക അന്തിമ ആണവ കരാറിന് മുന്നോടിയായുള്ള ഏകദേശ ധാരണയുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഞ്ച് വർഷം വരെ യുറേനിയം സമ്പുഷ്ടീകരണം നിർത്തി വെക്കാൻ ഇറാൻ തയാറായേക്കും. പകരം ഇറാന് മേലുള്ള ഉപരോധങ്ങൾ അമേരിക്ക നീക്കണമെന്നതാണ് പ്രധാന ആവശ്യം. ആയുധ ഗ്രേഡിലേക്ക് യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് ഇറാൻ നിർത്തി വെക്കുമെങ്കിലും സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവ സമ്പുഷ്‌ടീകരണം ഇറാന് തുടരാൻ കഴിഞ്ഞേക്കും. എന്നാൽ ഇതിന് മേൽനോട്ടമുണ്ടാകും. ഇതിനായുള്ള കൺസോർഷ്യത്തിൽ ഇറാൻ ചേരും. പകരം ഇറാന് മേലുള്ള എണ്ണ ഉപരോധം നീക്കണം. അമേരിക്കയുമായി വ്യാപാരവും നിക്ഷേപവും മറ്റു സാധ്യതകളും പകരമായി ഇറാൻ തേടുന്നുണ്ട്. എന്നാൽ നിലവിലുള്ള യുറേനിയം ഇറാനിൽ നിന്ന് മാറ്റുമോയെന്നത് വ്യക്തമല്ല. ഇറാന് ആണവ സൗകര്യങ്ങളേ പാടില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് ഇറാൻ പ്രസിഡണ്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധമുണ്ടാക്കുന്നില്ലെന്ന പരിശോധന തുടരാൻ സമ്മതിച്ചിട്ടുണ്ട്. ഈ ഘട്ടം വരെ ചർച്ച എത്തിയെങ്കിലും അന്തിമ കരാറിലെത്തുക ദുർഘടം തന്നെയാണ്.


