
കണ്ണൂർ: പാനൂരിൽ ഉറ്റ സുഹൃത്തുക്കളായ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. കാണാതായി നാല് ദിവസമായിട്ടും ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പാനൂർ കുന്നോത്ത് പറമ്പ് സ്വദേശിയായ സയനയെയും പൊയിലൂർ സ്വദേശിയായ ദൃശ്യയെയുമാണ് 19 മുതലാണ് കാണാതായത്.
പാനൂരിലെ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഇവര്‍ സുഹൃത്തുകളാണ്. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മണിക്കൂറുകൾ നീളുന്ന ഫോൺ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വീട്ടുകാർ എതിർക്കുകയും ചെയ്തിരുന്നു.
രാവിലെ ക്ലാസിന് പോയ സയന, സ്കൂട്ടറുമായി ദൃശ്യക്കൊപ്പം നിൽക്കുന്നതും സംസാരിക്കുന്നതും കണ്ടവരുണ്ട്. സ്കൂട്ടർ പിന്നീട് കണ്ടെത്തി. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ് കോളിന് ശേഷം സയനയുടെ ഫോൺ സ്വിച്ച് ഓഫാണ്. ഈ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ അവസാനമായി കണ്ടെത്തിയത് കണ്ണൂരിലെ റെയിൽവേ സ്റ്റേഷൻ പരിസരത്താണ്. ദൃശ്യയെയും ഫോണുമായാണ് കാണാതായത്. ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്.
ഇതിനിടെ ഇരുവരും പ്രദേശത്തെ ട്രാവൽ ഏജൻസിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ബസ്, ട്രെയിൻ വിവരങ്ങളാരാഞ്ഞിരുന്നതായും വിവരമുണ്ട്. അന്വേഷണത്തിൽ പൊലീസിനും ഇതുവരെ കാര്യമായ പുരോഗതിയില്ല. ഇവർ എവിടെയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam