
തനിക്ക് എച്ച് ഐവി ബാധയുള്ള വിവരം ഫേസ്ബുക്കില്‍ ലോകത്തോട് വിളിച്ച് പറഞ്ഞ് പ്രമുഖ അന്താരാഷ്ട്ര മോഡല്‍. എച്ച്ഐവി പോസിറ്റീവായ മാതാവും എച്ച്ഐവി നെഗറ്റീവായ പിതാവും ജനിച്ചപ്പോള്‍ ഡോറീന് നല്‍കിയത് എച്ച്ഐവി രോഗബാധ. സാധാരണ ജീവിതവുമായി മുന്നോട്ട് പോയ ബാല്യത്തില്‍ ഡൊറീന്‍ മോറയ്ക്ക് ആരോഗ്യപരമായ തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. തന്നെയുമല്ല മൂന്ന് സഹോദരങ്ങളില്‍ ആര്‍ക്കും എച്ച് ഐവി ബാധയില്ലെന്നത് മാതാപിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. എന്നാല്‍ ആറു വയസു പിന്നിട്ടതോടെ ഡൊറീന് ശാരീരിക അസ്വസ്ഥതകള്‍ നേരിടാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് മകള്‍ എച്ച് ഐവി പോസിറ്റീവാണെന്ന വിവരം ഡൊറീന്റെ മാതാപിതാക്കളും തിരിച്ചറിയുന്നത്.
എന്നാല്‍ മകളോട് രോഗവിവരം പതിമൂന്ന് വയസുവരെ മാതാപിതാക്കള്‍ മറച്ചു വച്ചു. അതിനൊപ്പം തന്നെ മാരക രോഗത്തോട് ചെറുത്ത് നില്‍ക്കാനാവശ്യമായ എല്ലാ പിന്തുണയും അവര്‍ നല്‍കി. എന്നാല്‍ താന്‍ എച്ച് ഐവി രോഗബാധിതയാണെന്ന വിവരം മറ്റുള്ളവരില്‍ നിന്ന് മറച്ച് വയ്ക്കാന്‍ അവര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യം ഇല്ലെന്നും വിവരം തുറന്ന് പറയുന്നതിലൂടെ ഒരു പക്ഷേ രോഗം മറച്ച് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് അത് പ്രചോദനം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഡൊറീന്‍ മോറ ഫേസ്ബുക്കില്‍ രോഗവിവരം പങ്ക് വച്ചത്. എന്നാല്‍ തനിക്ക് എച്ച് ഐ വി ഉണ്ടെന്ന വിവരം പുറത്തറിയിക്കുന്നതിനോട് കുടുംബത്തിന് യോജിപ്പില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു.
നിലവില്‍ മോഡലിങും ജീവിതത്തിലെ വെല്ലുവിളികളെ എങ്ങനെ വിജയകരമായി അഭിമുഖീകരിക്കാമെന്നത് സംബന്ധിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലില്‍ ഏറെ സജീവമാണ് ഡൊറീന്‍ മോറ. എച്ച് ഐവി ബാധ എന്നത് ജീവിതത്തിന്റെ അവസാനമാണെന്നുള്ളത് മിഥ്യാധാരണയാണെന്ന് ഡൊറീന്‍ മോറ. രോഗബാധയുള്ളവര്‍ക്ക് സാധാരണ ജീവിതം നിഷേധിക്കപ്പെടുന്നത് നീതി നിഷേധമാണെന്നും ഡൊറീന്‍ വിലയിരുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam