
ലക്‌നൗ: പ്രധാനമന്ത്രിയുടെ ഡ്യൂപ്പ് എന്ന പേരില്‍ ശ്രദ്ധനേടിയ അഭിനന്ദന്‍ പതക് ബി.ജെ.പി ഉപേക്ഷിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തുമെന്ന് ഇദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. മോദിയുടെ അപരനായി നടക്കുന്ന തനിക്കെതിരെ ചില ചോദ്യങ്ങള്‍ ഉയരുന്നതാണ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്.
തന്നെക്കാണുമ്പോള്‍ പലരും ‘എപ്പോഴാണ് എന്റെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വരുന്നത്?’ എന്ന് ചോദിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിനു മുമ്പ് നല്‍കിയ വാഗ്ദാനം വിശ്വസിച്ചവരാണ് ഈ ചോദ്യമുയര്‍ത്തുന്നത്. ഇത്തരം ചോദ്യങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ തെരഞ്ഞെടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്നും അദ്ദേഹം പറയുന്നു.
മോദിയുമായുള്ള പതക്കിന്‍റെ സാദൃശ്യം ബി.ജെ.പി പലതവണ ഉപയോഗിച്ചിരുന്നു. 2015ലെ ദല്‍ഹി തെരഞ്ഞെടുപ്പിലും 2017ലെ യു.പി തെരഞ്ഞെടുപ്പിലും മോദിയുടെ റാലിയിലെ പ്രധാന ആകര്‍ഷണമായിരുന്നു പതക്. രണ്ടു തവണ ഷഹരണ്‍പൂര്‍ കോര്‍പ്പറേറ്ററായ അദ്ദേഹം 2012ലെ വിധാന്‍ സഭ തെരഞ്ഞെടുപ്പിലും 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
ഞാന്‍ ശരിക്കും മോദിയെ ആരാധിക്കുന്നു. അദ്ദേഹം എന്നെ കാണുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു പതക് പറയുന്നു. ബി.ജെ.പി സര്‍ക്കാറിനോടുള്ള ആളുകളുടെ ദേഷ്യം തനിക്കും അനുഭവിക്കേണ്ടി വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam