
തിരുവനന്തപുരം: പികെ ശശി എംഎല്‍എക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി നടപടി ഇന്നറിയാം. മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമടങ്ങിയ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. പികെ ശശിക്കെതിരെ കടുത്ത നടപടിക്ക് റിപ്പോർട്ടിൽ നിർദേശമുണ്ടെന്നാണ് സൂചന. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാകത്തിലുള്ള പരാമര്‍ശങ്ങള്‍ റിപ്പോർട്ടിലുണ്ടെങ്കിലും, ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യതയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ എംഎല്‍എ സ്ഥാനത്ത് നിന്നും മാറ്റേണ്ടി വരും. ഇത് വീണ്ടും വിവാദങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന പികെ ശശിയുടെ പരാതിയില്‍ പാലക്കാട്ടെ നാല് നേതാക്കള്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. നാളെ ചേരുന്ന സംസ്ഥാന സമിതി, നടപടിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam