സര്‍ക്കാര്‍ വഞ്ചിച്ചു; മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

By Web DeskFirst Published Mar 4, 2018, 6:26 AM IST
Highlights

കുടിയിറക്കുന്ന 316 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ഒൻപത് വർഷങ്ങൾക്കിപ്പുറം വീട് കിട്ടിയത് 48 കുടുംബങ്ങൾക്ക് മാത്രം.

കൊച്ചി മൂലന്പിള്ളിയിൽ നിന്ന് കുടിയിറക്കപ്പെട്ടവർ വീണ്ടും സമരത്തിലേക്ക്. പുനരധിവാസം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി സർക്കാരിന് കത്തയച്ചു. നീതി കിട്ടിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സ്ഥലം സന്ദർശിച്ച മേധാപട്കർ പറഞ്ഞു

വല്ലാർപാടം കണ്ടെയ്നർ ടെർമിലിനായി മൂലന്പിള്ളിക്കാരെ കുടിയിറക്കിയത് ഒൻപത് വർഷം മുന്‍പാണ്. കുടിയിറക്കുന്ന 316 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ഒൻപത് വർഷങ്ങൾക്കിപ്പുറം വീട് കിട്ടിയത് 48 കുടുംബങ്ങൾക്ക് മാത്രം. മറ്റുള്ളവർ വാടക വീടുകളിൽ കഴിയുന്നു. ഈ സാഹചര്യത്തിലാണ് മൂലന്പിള്ളിക്കാർ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സമരത്തിന്‍റെ മുന്നോടിയായി കുടുംബങ്ങൾ മേധാപട്കറുടെ നേതൃത്വത്തിൽ തുതിയൂരിലെ പുനരധിവാസ ഭൂമിയിൽ ഒത്തുചേർന്നു.

പുനരധിവാസത്തിനായി ജില്ലയിൽ ഏഴ് പ്രദേശങ്ങളാണ് സർക്കാർ അനുവദിച്ചത്. ഇതിൽ ആറും ചതുപ്പ് നിലങ്ങളാണ്. കാക്കനാട് തുതിയൂരിൽ സ്ഥലം നൽകിയത് 56 കുടുംബങ്ങൾക്ക്. എന്നാൽ ഇവിടെ ഇതുവരെ പണിതത് രണ്ട് വീടുകൾ മാത്രം. ഭൂമിയ്ക്ക് ഉറപ്പില്ലാത്തതിനാൽ അടിത്തറ ഇളകി ഈ രണ്ട് വീടുകളും ചെരിഞ്ഞു. ഈ സാഹചര്യത്തിലാണ് വികസനത്തിനായി സ്ഥലം വിട്ടുനൽകിയവരെ സർക്കാർ വഞ്ചിച്ചെന്ന് കാണിച്ച് സമരസമതി പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
 

click me!