
ദില്ലി: സന്യാസി സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നൽകാത്തതിലെ അതൃപ്തി അറിയിച്ച് യോഗ ഗുരു ബാബാ രാംദേവ്. എഴുപത് വർഷത്തെ ചരിത്രത്തിനിടെ ഒരു സന്ന്യാസിക്ക് പോലും ഭാരതരത്ന പുരസ്കാരം ലഭിക്കാതെ പോയത് നിർഭാഗ്യകരമാണെന്ന് രാംദേവ് പറഞ്ഞു. അലഹബാദില്‍ കുംഭമേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളായ ദയാനന്ദ സരസ്വതിക്കും സ്വാമി വിവേകാനന്ദനും ഭാരതരത്ന ലഭിച്ചിട്ടില്ല. എന്നാൽ ക്രിസ്തുമത വിശ്വാസിയായ മദർ തെരേസയെ പോലുള്ളവർക്ക് ഈ ബഹുമതി ലഭിച്ചിട്ടുമുണ്ട്. ഈ രാജ്യത്ത് ഹിന്ദു ആയിരിക്കുക എന്നത് കുറ്റകരമാണോ?. മതത്തിന്റെ പേരിൽ വകതിരിഞ്ഞ് വാദിക്കുന്നതല്ല. ഇത്രയധികം സംഭവനകൾ ചെയ്ത ഈ സന്ന്യാസിമാരെല്ലാം ഭാരതരത്ന പുരസ്കാരത്തിന് അർഹരാണെന്നും രംദേവ് പറഞ്ഞു.
ലിംഗായത്ത് നേതാവായ ശിവകുമാരസ്വാമിക്ക് (110) ഭാരതരത്‌ന നല്‍കാത്തതില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഈ മാസം 21-ാം തീയതിയാണ് അദ്ദേഹം അന്തരിച്ചത്.
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവർക്കാണ് ഇത്തവണ ഭാരതരത്ന പുരസ്കാരം ലഭിച്ചത്. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam