റേഡിയോ ജോക്കിയുടെ കൊലപാതകം;  ആലപ്പുഴയിലെ ക്വട്ടേഷന്‍ സംഘമെന്ന് സൂചന

By Web DeskFirst Published Mar 29, 2018, 12:54 AM IST
Highlights
  • കൊലപാതകികള്‍ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
  • രാജേഷുമായി ബന്ധമുളള വിദേശത്തുള്ള സ്ത്രീയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

തിരുവനന്തപുരം:  റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണോയെന്ന് സംശയം. കൊലപാതകികള്‍ എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രാജേഷുമായി ബന്ധമുളള വിദേശത്തുള്ള സ്ത്രീയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

വാടകക്കെടുത്ത കാറിലെത്തിയ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. സമാനമായ ചില ആക്രമങ്ങള്‍ ഓച്ചിറ, കായംകുളം ഭാഗത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയിരുന്നു. രാജേഷിനെ വെട്ടിയതിനുശേഷം കടന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങള്‍ ചില വീടുകളില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നും പോലീസ് ശേഖരിച്ചു. സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്ന് രാജേഷിനൊടൊപ്പമുണ്ടായിരുന്ന കുട്ടന്‍ മൊഴി നല്‍കിയിരുന്നു. കുട്ടനില്‍ നിന്നും ഇന്നും മൊഴി രേഖപ്പെടുത്തി. 

Latest Videos

രാജേഷിനെ ഫോണ്‍ വിളികളോരോന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്തിരുപ്പോള്‍ പരിചയപ്പെട്ട സ്ത്രീയുമായി രാജേഷ് നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. രാജേഷുമായി അടുപ്പമുണ്ടായിരുന്നതായി ആലപ്പുഴ സ്വദേശിയായ സ്ത്രീയും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രാജേഷുമായുള്ള അടുപ്പത്തെ തുടര്‍ന്ന് കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായതായും പോലീസിനോട് സ്ത്രീ പറഞ്ഞു. 

ചെക്ക് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് വരാനാകില്ലെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. സ്ത്രീയുടെ ഭര്‍ത്താവിനും ഗള്‍ഫില്‍ യാത്രവിലക്കുണ്ടെന്ന് പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്. ലോക്ക് ചെയ്തിരിക്കുന്ന രാജേഷിന്റെ ഫോണ്‍ സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ പോലീസ് പരിശോധിക്കും. ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
 

click me!