
സൗദി അറേബ്യ: സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത കരാര്‍ കമ്പനികളുടെ ലെവി സര്‍ക്കാര്‍ വഹിക്കാന്‍ സൗദി മന്ത്രിസഭയുടെ അനുമതി. വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നല്‍കിയ കരാറുകള്‍ക്കാണ് ഇത് ബാധകമാകുക.
വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി മൂലം കരാര്‍ കമ്പനികള്‍ക്ക് ഉണ്ടാകുന്ന അധിക ബാധ്യത, നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാര്‍ വഹിക്കാനാണ് അനുമതി. 2016 ഡിസംബറിന് മുമ്പ് കരാര്‍ നല്‍കിയതും നിലവില്‍ നടന്നു കൊണ്ടിരിക്കുന്നതുമായ സര്‍ക്കാര്‍ പ്രോജക്ടുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗദി മന്ത്രിസഭ ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
വിശദമായ പഠനത്തിനായി ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു. വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി പ്രാബല്യത്തില്‍ വന്നതോടെ ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതായും, ലെവി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ഏറ്റെടുത്ത കരാറുകള്‍ അത് കൊണ്ട് തന്നെ നഷ്ടത്തിലാകുമെന്നും കരാര്‍ കമ്പനികള്‍ പരാതിപ്പെട്ടിരുന്നു. കരാറുകാരുടെ ദേശീയ സമിതിയും, കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സും ലെവി പിന്‍വലിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം. സൗദി തൊഴിലാളികളുടെ എണ്ണം പകുതിയില്‍ കുറവുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രതിമാസം നാനൂറ് റിയാല്‍ വീതവും പകുതിയില്‍ കൂടുതല്‍ സൗദികള്‍ ഉള്ള സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് മുന്നൂറു റിയാല്‍ വീതവും ലെവി അടയ്ക്കണം. 2020 വരെ ഓരോ വര്‍ഷവും ഇരുനൂറു റിയാല്‍ വീതം ലെവി വര്‍ധിച്ചു കൊണ്ടിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam