തമിഴ്‌നാട്ടിൽ സംസ്ഥാന വ്യാപകമായി ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ബക്രീദിന് തൊട്ടുമുൻപ് പുറപ്പെടുവിച്ച ഈ ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി.

ചെന്നൈ : സംസ്ഥാന വ്യാപകമായി ഗോ വധം നിരോധിക്കാൻ തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രാന്ത് നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ക എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. നിയമപ്രകാരം ലൈസൻസുള്ള കശാപ്പുശാലകളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ മാത്രമേ മൃഗങ്ങളെ അറുക്കാൻ പാടുള്ളൂവെന്നായിരുന്നു മദ്രാസ് ഹൈക്കോടതി നിർദ്ദേശം. മെയ് 27-ന് ബക്രീദിന്റെ തലേ ദിവസമായിരുന്നു കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് പശുക്കളെ അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 'ഹിന്ദു മക്കൾ കക്ഷി' ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ്, ഹർജിക്കാരൻ പോലും ആവശ്യപ്പെടാത്ത രീതിയിൽ ജസ്റ്റിസ്. സ്വാമിനാഥൻ സംസ്ഥാനവ്യാപകമായി ഗോ വധം നിരോധിക്കാൻ ഉത്തരവിട്ടത്.

സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്വി ഹാജരായി. 10 വയസ്സിന് മുകളിൽ പ്രായമുള്ള പശുക്കളെ അറുക്കാൻ അനുമതി നൽകുന്ന 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. പൂർണ്ണമായ നിരോധനം ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്നതിലൂടെ, നിലവിലുള്ള നിയമങ്ങൾക്ക് പകരമായി ഹൈക്കോടതി സ്വന്തം നിലയിൽ നിയമനിർമ്മാണം നടത്തുകയാണ് ചെയ്തതെന്നും സംസ്ഥാന സർക്കാർ വാദിച്ചു.