
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി സഞ്ചരിച്ച ചാർട്ടേർഡ് വിമാനം കഴിഞ്ഞ ഏപ്രിലില്‍ കാർണാടകത്തിൽവച്ച് അപകടത്തിന്റെ വക്കിലെത്തിയ സംഭവത്തിന് പിന്നില്‍ പൈലറ്റുമാരുടെ വീഴ്ച്ചയെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). രാഹുല്‍ സഞ്ചരിച്ച ഫാല്‍ക്കണ്‍ 2000 വിമാനത്തിന് സാങ്കേതിക തകരാറൊന്നും ഉണ്ടായിരുന്നില്ല, മറിച്ച് വിമാനം പ്രവർത്തിപ്പിക്കുന്നതിലുള്ള ജീവനക്കാരുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിസിഎ രൂപവത്കരിച്ച സമിതിയുടെ 30 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓട്ടോ പൈലറ്റ് സംവിധാനം പ്രവര്‍ത്തന രഹിതമായശേഷം 15 സെക്കന്റ് കഴിഞ്ഞാണ് ജീവനക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. കോക്ക് പെറ്റിൽ ചുവന്ന വെളിച്ചമോ ഓഡിയോ മുന്നറിയിപ്പോ പ്രത്യക്ഷപ്പെടുമ്പോൾ സെക്കന്‍റുകള്‍ക്കകം നടപടി സ്വീകരിക്കുകയാണെങ്കിൽ ഏത് തരത്തിലുള്ള അപകടവും ഒഴിവാക്കാൻ സാധിക്കും. എന്നാൽ വിമാനം അപകടത്തിൽ പെടുകയാണെന്ന് അറിഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാന്‍ വൈകിയെന്നും, വിമാനം പ്രവർത്തിപ്പിക്കുന്നതിലുള്ള ജീവനക്കാരുടെ പരിചയക്കുറവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഏപ്രിൽ 26 ന് ഡൽഹിയിൽ നിന്ന് കർണാടകയിലെ ഹുബാലി സഞ്ചരിച്ച പത്ത് സീറ്റുള്ള വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. വിമാനം ശക്തിയായി മുന്നോട്ട് പായുകയും ഒരുവശത്തേക്ക് ചരിയുകയും പെട്ടെന്ന് താഴേക്ക് പതിക്കുകയും ചെയ്തിരുന്നു. രാഹുലിന് പുറമെ മറ്റ് നാലുപേരും രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനും എന്‍ജിനിയറുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അനുയോജ്യമായ കാലാവസ്ഥയായിട്ടും അപകടത്തിന് പിന്നിൽ ഗൂഢാലോചനയാണെന്ന് ആരോപിച്ച് കോൺഗ്രസ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് ഡിജിസിഎ അന്വേഷണ സമിതി രൂപവത്കരിച്ചു. രാഹുലിനൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കൗശല്‍ വിദ്യാര്‍ഥിയാണ് പൊലീസിന് പരാതി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam