പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവയിൽ വർദ്ധനവിന് കാരണമാകും.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ സർവീസിലുള്ളവരുടെയും വിരമിച്ചവരുമായ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷനുകൾ, അലവൻസുകൾ, ശമ്പളം എന്നിവയിൽ വലിയ രീതിയിൽ മാറ്റമുണ്ടാകും. ശമ്പള വർധനവിനൊപ്പം, പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കമ്മീഷൻ ഡിയർനെസ് അലവൻസ് (ഡിഎ) ക്രമീകരിക്കും. 2025 ഒക്ടോബറിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ശമ്പള കമ്മീഷന്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു കേന്ദ്ര മന്ത്രിസഭ പറഞ്ഞിരുന്നത്. സാധാരണയായി, ശമ്പള കമ്മീഷനുകളുടെ ശുപാർശകൾ ഓരോ പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് നടപ്പിലാക്കുന്നത്. ഈ കീഴ്വഴക്കം അനുസരിച്ച്, എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ 01.01.2026 മുതൽ പ്രതീക്ഷിക്കാമെന്നായിരുന്നു മന്ത്രിസഭ പറഞ്ഞിരുന്നത്.
എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള വർദ്ധനവിന്റെ ശതമാനം സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും , ഫിറ്റ്മെന്റ് ഘടകം അടിസ്ഥാനമാക്കി, ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയിൽൽ നിന്ന് 51,480 രൂപയായി ഉയരുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷം കേന്ദ്ര സർക്കാർ പെൻഷൻകാരുമുണ്ടെന്ന് മിന്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എട്ടാം ശമ്പള കമ്മീഷൻ പണപ്പെരുപ്പം ഉൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ പരിഗണിക്കുകയും 2015 ലെ ഏഴാം ശമ്പള കമ്മീഷൻ മുതൽ മാറ്റമില്ലാതെ തുടരുന്ന സുസ്ഥിരമായ പൊതു ധനകാര്യം ഉറപ്പാക്കുകയും ചെയ്യും. പണപ്പെരുപ്പ പ്രവണതകൾ, വേതനത്തിലെ ഇടിവ്, സാമ്പത്തിക ശേഷി, വിശാലമായ നഷ്ടപരിഹാര രീതി എന്നിവ സർക്കാർ കണക്കിലെടുക്കുമെന്ന് വിദഗ്ധർ പറഞ്ഞു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് നിർണ്ണയിക്കപ്പെടുന്ന ഫിറ്റ്മെന്റ് ഘടകം 2.57 വരെ ഉയർന്നതായിരിക്കാമെന്നാണ് സൂചന.
അതേസമയം,കമീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള അന്തിമ തീയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പുതിയ ശമ്പള ഘടന എപ്പോള്‍ പ്രാബല്യത്തില്‍ വരും, എത്ര ഫണ്ട് അനുവദിക്കും തുടങ്ങിയ തീരുമാനങ്ങള്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം മാത്രമാണ് എടുക്കുകയെന്നും പറയുന്നു. കമീഷന് അതിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസം സമയമുണ്ട്. റിപ്പോര്‍ട്ട് 2027 മധ്യത്തോടെ പ്രതീക്ഷിക്കാമെന്നും അതിനുശേഷം മാത്രമേ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കൂവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രം നൽകിയ വാഗ്ദാന പ്രകാരം നടപടികൾ പൂർത്തിയായാൽ ജനുവരി മുതലുള്ള അരിയർ അടക്കമുള്ള ശമ്പളവും ആനുകൂല്യവും നടപ്പാക്കുന്നത് മുതൽ ജീവനക്കാർക്ക് ലഭിക്കും.
