
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യപ്രതി ആർ എസ് എസ് ജില്ലാ പ്രചാരക് പ്രവീണിന്‍റെ സഹായി ശ്രീജിത്താണ് പിടിയിലായത്. പ്രവീണിനൊപ്പം തമ്പാനൂരില്‍നിന്നാണ് ശ്രീജിത്തും പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിുടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ചുള്ള ബിജെപി ശബരിമല കർമസമിതി ഹർത്താൽ ദിവസമാണ് പൊലീസ് സ്റ്റേഷനിലേക്ക് നാല് പ്രാവശ്യം ബോംബേറുണ്ടായത്. നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നെടുമങ്ങാട് എസ് ഐയെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടിയതിനുശേഷമാണ് ആക്രണമുണ്ടായത്.
പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കാര്യമായി വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ആർ എസ് എസ് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമെല്ലാം പൊലീസ് പരിശോധന നടത്തി. പ്രവീണിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരനുള്‍പ്പെടെ 7 പേർ ബോംബേറു കേസിൽ പിടിയിലായിരുന്നു.
സമ്മർദ്ദം ശക്തമയാതോടെയാണ് പ്രതികളായ പ്രവീണും, ശ്രീജിത്തും തമ്പാനൂരിൽ നിന്ന് രാവിലെ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരം നെടുമങ്ങാട് ഡിവൈഎസ്പി ബി അശോകന് ലഭിക്കുന്നത്. രാവിലെ മുതൽ പൊലീസ് റെയിൽവേ സ്റ്റേഷനില്‍ പൊലീസുണ്ടായിരുന്നു. പ്രവീണും ശ്രീജിത്തുമെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2017 ജൂണ്‍ മുതൽ നെടുമങ്ങാട് കേന്ദ്രീകരിച്ചാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ പ്രവർത്തിച്ചിരുന്നതെന്നും നാഗ്പ്പൂരിൽ നിന്ന് പരിശീലനം ലഭിച്ച പ്രവീണ്‍ ബോംബ് നിർമ്മാണത്തിലും വിദഗ്ധനാണെന്നും ഡിവൈഎസ്പി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam