സംഗീത പരിപാടി പിന്‍വലിച്ചു; സംഘപരിവാറിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സംഗീതജ്ഞന്‍ ടി എം കൃഷ്ണ

By Web TeamFirst Published Nov 15, 2018, 3:30 PM IST
Highlights

ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആളെന്നുമാരോപിച്ച് സംഘപരിവാര്‍ കൃഷ്ണയ്ക്കെതിരെ വലിയ പ്രചാരണമാണ് അഴിച്ചുവിട്ടത്. തുടര്‍ന്നാണ് ഈ മാസം 17, 18 തിയതികളില്‍ ദില്ലിയില്‍ വച്ച് നടക്കാനിരുന്ന സംഗീതപരിപാടിയാണ് റദ്ദാക്കിയത്. 
 

ദില്ലി: സംഘപരിവാർ ഭീഷണിയെ തുടർന്ന് തന്‍റെ സംഗീത പരിപാടി റദ്ദാക്കിയ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് സംഗീതജ്ഞന്‍ ടി.എം.കൃഷ്ണ. സംഘപരിവാർ ഭീഷണിക്ക് വഴങ്ങില്ലെന്ന് ടി എം കൃഷ്ണ പ്രതികരിച്ചു. ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആളെന്നുമാരോപിച്ച് സംഘപരിവാര്‍ കൃഷ്ണയ്ക്കെതിരെ വലിയ പ്രചാരണമാണ് അഴിച്ചുവിട്ടത്. തുടര്‍ന്നാണ് ഈ മാസം 17, 18 തിയതികളില്‍ ദില്ലിയില്‍ വച്ച് നടക്കാനിരുന്ന സംഗീതപരിപാടി റദ്ദാക്കിയത്. 

ശനിയാഴ്ചയാണ് ദില്ലിയിൽ നെഹ്റു പാർക്കിൽ കൃഷ്ണയുടെ സംഗീത പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗികമായി പരിപാടി പ്രഖ്യാപിച്ചതിന് ശേഷമാണ് അതോറിറ്റി പിന്മാറിയിരിക്കുന്നത്. മതേതര നിലപാടുകളും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ ഒരുക്കുകയും ചെയ്തതിന് പിന്നാലെ ടിഎം കൃഷ്ണയ്ക്ക് നേരെ ഭീഷണികളും രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ണാടക സംഗീതത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ പാട്ടുകള്‍ പാടിയതിന് ടിഎം കൃഷ്ണയ്ക്കെതിരെ ഭീഷണിയുയര്‍ന്നിരുന്നു. 

ഭീഷണിക്ക് പിന്നാലെ എല്ലാ മാസവും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ തീര്‍ക്കുമെന്ന ടിഎം കൃഷ്ണയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന. പരിപാടി മാറ്റി വച്ചെങ്കിലും കാരണമെന്താണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല. പരിപാടി പിന്നീട് നടത്തുമെന്നാണ് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. 


 

click me!