
തിരുവനന്തപുരം: ആര്‍.സി.സി.യില്‍ പുതിയ 14 നില മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുവാന്‍ സര്‍ക്കാരിന്റെ അനുമതി. അംഗീകൃത ഏജന്‍സിയായി ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
മന്ദിരത്തിനായി 187.22 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. 26,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ബഹുനില മന്ദിരം രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആര്‍.സി.സി.യ്ക്ക് പുറകിലുള്ള സ്ഥലത്താണ് ഈ മന്ദിരം നിര്‍മ്മിക്കുന്നത്. രോഗികളുടെ ചികിത്സ, വിദ്യാര്‍ത്ഥികളുടെ പഠനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാണ് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
തറനിരപ്പിന് താഴെയുള്ള രണ്ട് നിലകള്‍ പാര്‍ക്കിംഗിന് വേണ്ടിയാണ് ക്രമീകരിക്കുന്നത്. തറനിരപ്പില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ ബ്രാക്കി തെറാപ്പി സ്യൂട്ട്, ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്. ഒന്നാം നിലയില്‍ മൈക്രോ ബയോളജി വിഭാഗവും ബ്ലഡ് ബാങ്കും ഉണ്ടാകും. രണ്ടാം നിലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗവും മൂന്ന്, നാല് നിലകളിലായി രോഗികളുടെ വാര്‍ഡുമാണുണ്ടാകുക. അഞ്ചാമത്തെ നിലയില്‍ ഓപ്പറേഷന്‍ തീയറ്ററും ഐ.സി.യു.വുമാണ്. ആറാമത്തെ നിലയില്‍ ലുക്കീമിയ വാര്‍ഡും ഏഴാമത്തെ നിലയില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗവും വിദ്യാഭ്യാസത്തിനുള്ള സൗകര്യവുമുണ്ടാകും.
എട്ടാമത്തെ നിലയില്‍ നഴ്‌സുമാരുടെ ഹോസ്റ്റലും ഒമ്പതാമത്തെ നിലയില്‍ പി.ജി. ഹോസ്റ്റലും നിര്‍മ്മിക്കുന്നതാണ്. പത്താം നിലയില്‍ ലക്ചര്‍ ഹാള്‍, അധ്യാപകരുടെ വിശ്രമമുറി, ലൈബ്രറി, ഗസ്റ്റ് റൂം എന്നിവയാണുള്ളത്. പതിനൊന്നാം നിലയില്‍ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 250 കിടക്കകളാണ് ഈ കെട്ടിടത്തില്‍ സജ്ജമാക്കുന്നത്.
ആറ് ഓപ്പറേഷന്‍ തീയറ്ററുകളും 10 ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് കിടക്കകളുള്ള മുറികളുമാണ് സജ്ജമാക്കുന്നത്. മലിനജലസംസ്‌കരണ യൂണിറ്റ്, ജനറേറ്റര്‍, ലിഫ്റ്റുകള്‍ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam