
തിരുവനന്തപുരം: ഡയറക്ടർക്ക് പൂർണ്ണാധികാരം നൽകിക്കൊണ്ട് വിജിലൻസിനായി പ്രത്യേക നിയമം വരുന്നു. വിജിലൻസ് നിയമോപദേശകരുടെ പ്രവർത്തനങ്ങളിൽ അടക്കം സമഗ്രമായ മാറ്റങ്ങളോടെ കരട് തയ്യാറായി. പുതിയ കരട് നിയമം നിയമവകുപ്പിന്‍റെ പരിശോധനയിലാണ്.
പ്രത്യേക നിയമോ ചട്ടമോ ഇല്ലാതെയാണ് ഇതുവരെ സംസ്ഥാന വിജിലൻസിൻറെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. വിജിലൻസിന് മാത്രമായുള്ള പ്രത്യേക നിയമനിർമ്മാണം ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തയ്യാറാക്കിയത്. അതിൽ ഏറ്റവും പ്രധാനം വിജിലൻസ് ഡയറക്ടർക്കുള്ള പരമാധികാരമാണ്.
കേസെടുക്കാനും എഴുതിത്തള്ളാനും, പുന:പരിശോധിക്കാനുമുള്ള വിജിലൻസ് ഡയറക്ടരുടെ അധികാരം പലപ്പോഴും ചോദ്യം ചെയ്യപ്പടാറുണ്ട്. അധികാരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരായ ഡി വൈ എസ് പിമാർക്കും എസ് പിമാർക്കും നൽകിയ മുൻ ഡയറക്ടർ ജേക്കബ് തോമസിന്‍റെ നടപടി വിവാദങ്ങളെത്തുടർന്നാണ് സർക്കാർ റദ്ദാക്കിയത്.
ബാർ കോഴക്കേസിലും അന്വേഷണ ഉദ്യോഗസ്ഥന്‍റെയും ഡയറക്ടറുടെയും അധികാരങ്ങള്‍ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ വിജിലൻസിൽ അവസാനവാക്ക് ഡയറക്ടറുതേടെതാകുമെന്നാണ് പുതിയ കരട് നിയമത്തിൽ പറയുന്നത്.
വിജിലൻസിന്‍റെ നിയമോപദേശകർ തന്നെ കേസുകള്‍ വാദിക്കുന്ന നിലവിലെ രീതി മാറും. ഉപദേശകർ എന്നും കേസ് വാദിക്കാൻ മാത്രം പ്രോസിക്യൂട്ടർമാർ എന്നുമുള്ള തസ്തികകളും ഉണ്ടാക്കും.അഞ്ചു ഉപദേശകരുടെയും എട്ട് പ്രോസിക്യൂട്ടറുമാരുടേയും തസ്തിക സൃഷ്ടിക്കും.
പലപ്പോഴും നിയമോപദേശകരുടെ ഉപദേശം തള്ളി കോടതിയിലെത്തുന്ന കുറ്റപത്രം ശക്തമായ വാദം നടക്കാതെ പോകുന്നത് അട്ടിമറിക്കിടയാക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണിത് പുതിയ തസ്തികകൾ കൊണ്ടു വരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam