
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കെ ടി അദീബിനെ നിയമിച്ചത് മുൻ ജനറൽ മാനേജര്‍ക്ക് കാലാവധി നീട്ടി നല്‍കിയത് റദ്ദു ചെയ്താണെന്നും തീരുമാനം റദ്ദാക്കാനുള്ള കാരണം വ്യക്തമല്ലെന്നും നിയമസഭയിൽ കെ ടി ജലീല്‍ രേഖാമൂലം മറുപടി നല്‍കി. അതേസമയം മുൻ ജനറൽ മാനേജർ ഫൈസൽ മുനീറിന്റെ പ്രവർത്തനം തൃപ്തികരമായിരുന്നുവെന്നാണ് ബോർഡ് വിലയിരുത്തിയിരുന്നത്.
അതേസമയം കെ ടി അദീബിന്‍റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്ന് മന്ത്രി കെ ടി ജലീൽ നിയമസഭയില്‍ കഴിഞ്ഞ ദിവസം രേഖാമൂലം മറുപടി നല്‍കിയിരുന്നു. സംസ്ഥാനന്യൂനപക്ഷ വികസന, ധനകാര്യകോര്‍പ്പറേഷന്‍ ജനറല്‍ മാനേജരുടെ നിയമനം സംബന്ധിച്ച് പാറയ്ക്കല്‍ അബ്ദുള്ള എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി കെ ടി ജലീല്‍ വീഴ്ച സമ്മതിച്ചത്. പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശ ആവശ്യമാണെന്നും എന്നാല്‍ കെ ടി അദീബിന്‍റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
ബന്ധുനിയമന വിവാദത്തില്‍ പുതിയ ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും രംഗത്തെത്തിയിരുന്നു. സി പി എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരന്‍റെ മകനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിയമിച്ചത് അനധികൃതമായാണെന്നും അദ്ദേഹം ആരോപിച്ചു. ഈ നിമയനം ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്നും പി കെ ഫിറോസ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
Read More: ബന്ധുനിയമന വിവാദം: കെ ടി ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയെന്ന് പി കെ ഫിറോസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam