
തിരുവനന്തപുരം: പി.കെ ശശി എല്‍എയ്ക്കെതിരായ പരാതി വനിതാ കമ്മീഷന് കിട്ടിയിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പരാതി കിട്ടാതെ നടപടിയെടുക്കാനാകില്ല. പരാതി പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ മാസം 14-നാണ് ഷൊര്‍ണൂര്‍ എംഎൽഎ പികെ ശശിക്കെതിരെ വനിത ഡിവൈഎഫ്ഐ നേതാവ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നൽകി. സംഭാഷണങ്ങളുടെ ഓഡിയോ ക്ളിപ്പ് കയ്യിലുണ്ടെന്നും പരാതിക്കാരി നേതൃത്വത്തെ അറിയിച്ചു. സംഭവം പുറത്തുവരും എന്നതായതോടെ പണം നൽകി ഒതുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
ജില്ലാ നേതാക്കളോട് പരാതിപ്പെട്ടപ്പോൾ എം.എൽ.എയിൽ നിന്ന് മാറിനടക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉൾപ്പടെ സംസ്ഥാനത്ത് നേതാക്കൾക്ക് പരാതി അയച്ചു. പിബിയിൽ ബൃന്ദകാരാട്ടിന് പരാതി അയച്ചിട്ടും നടപടിയുണ്ടാകാത്തതിനാൽ ഇന്നലെ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam