കര്‍ണ്ണാടകയില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം

Web Desk |  
Published : May 17, 2018, 11:32 PM ISTUpdated : Oct 02, 2018, 06:36 AM IST
കര്‍ണ്ണാടകയില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം

Synopsis

രാഷ്‌ട്രീയ നാടകങ്ങള്‍ തുടരുന്ന കര്‍ണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ തല്‍ക്കാലം എങ്ങോട്ടും മാറ്റിലെന്നാണ് സൂചന.  

ബംഗളുരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത് തടയാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. 

രാഷ്‌ട്രീയ നാടകങ്ങള്‍ തുടരുന്ന കര്‍ണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ തല്‍ക്കാലം എങ്ങോട്ടും മാറ്റിലെന്നാണ് സൂചന.  രണ്ട് പാര്‍ട്ടികളുടെയും മുഴുവന്‍ എം.എല്‍.എമാരെയും ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തിക്കാന്‍ നേരത്തെ നീക്കം നടന്നിരുന്നു. എന്നാല്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായകമായ സുപ്രീം കോടതി വിധി നാളെ വരാനിരിക്കെ എല്ലാവരും സംസ്ഥാനത്ത് തന്നെ തുടരട്ടെയെന്നാണ് ഒടുവിലത്തെ തീരുമാനം എന്നറിയുന്നു.

എംഎല്‍എമാരെ കൊച്ചിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും പ്രത്യേക വിമാനങ്ങള്‍  സജ്ജമാക്കുകയും കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രിയോടെ തീരുമാനം മാറ്റി. ചാര്‍ട്ട് ചെയ്ത വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. നാളെ സുപ്രീം കോടതി വിധി വന്ന ശേഷം മാത്രം എം.എല്‍.എമാരെ കേരളത്തിലേക്കോ അല്ലെങ്കില്‍ മറ്റെവിടേക്കെങ്കിലുമോ കൊണ്ടുപോകുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്ന അഭിപ്രായമായിരുന്നു ചില നേതാക്കള്‍ക്കുള്ളത്. തിരക്കിട്ട കൂടിയാലോചനകള്‍ക്ക് ശേഷം ഇത് അംഗീകരിക്കപ്പെടുകയായിരുന്നു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി യെദ്യുരപ്പക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാളത്തെ സുപ്രീം കോടതി വിധിയാണ് ഏറ്റവും നിര്‍ണ്ണായകം. വിധി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലമായാല്‍ എം.എല്‍.എമാരുടെ റിസോര്‍ട്ട് വാസത്തിന് അറുതിയാവും. വിധി ബി.ജെ.പിക്ക് അനുകൂലമായാലും ഉടനെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഉടനടി സഭ വിളിച്ചുചേര്‍ക്കുന്നത് പോലുള്ള നടപടിയുണ്ടായാല്‍ എം.എല്‍.എമാരെ എത്തിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് കൂടിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ സംസ്ഥാനത്ത് തന്നെ തുടരുന്നത്.  ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കപ്പെടുന്ന  ദിവസങ്ങള്‍ വരെയും എം.എല്‍.എമാര്‍ മറുകണ്ടം ചാടാതെ ഇരുപാര്‍ട്ടികള്‍ക്കും സംരക്ഷിക്കേണ്ടി വരും. 

ഇതിനിടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, എം.എല്‍.എമാരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സന്നാഹങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷിത സ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് മാറാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ആലോചിച്ചത്. ബിഡദിയിലെ റിസോര്‍ട്ടിലാണ് ഇപ്പോള്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്
അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?