
തിരുവനന്തപുരം: ജില്ലയിലെ ഗ്രാമ മേഖലകളിൽ പൊലീസിനും നാട്ടുകാർക്കും തലവേദനയായി മാറിയ നഗ്ന കള്ളൻ ഒടുവിൽ പിടിയിൽ. കന്യാകുമാരി ആറുദേശം എസ്.ടി മങ്കാട് പുല്ലാന്നിവിള വീട്ടിൽ എഡ്വിൻ ജോസ്(28) ആണ് പിടിയിലായത്.
മോഷ്ടിച്ച ബൈക്കിൽ എത്തുന്ന എഡ്വിൻ വസ്ത്രങ്ങൾ എല്ലാം അഴിച്ചുവെച്ച ശേഷമാണ് മോഷണത്തിന് ഇറങ്ങുന്നത്. അടിവസ്ത്രം തലയിൽ കെട്ടി പൂർണ നഗ്നയായി മോഷണത്തിന് എത്തുന്ന പ്രതിയെ പിടിക്കാൻ നാട്ടുകാരും പൊലീസും മാസങ്ങളോളം കാത്തിരുന്നുയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറുന്ന എഡ്വിൻ വയർ കട്ടർ ഉപയോഗിച്ച് ഉറങ്ങി കിടക്കുന്നവരുടെ കഴുത്തിൽ നിന്നും മാല മുറിച്ചെടുത്ത് കടക്കുകയാണ് പതിവ്. പല തവണ നാട്ടുകാരുടെ സംഘം മോഷ്ടാവിനെ പിന്തുടർനെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. മോഷ്ടാവ് ഉപേക്ഷിച്ച് പോകുന്ന മൊബൈൽ ഫോണുകളും ബൈക്കുകളും മറ്റിയിടങ്ങളിൽ നിന്നും മോഷ്ടിച്ചവയായതിനാൽ പ്രതിയെ കുറിച്ച് തെളിവൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.
നെടുമങ്ങാട് ഒരു വീട്ടിൽ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ ആണ് നഗ്ന മോഷ്ടാവിന്റെ ഫോട്ടോ പൊലീസിന് ലഭിക്കുന്നത്. എന്നാൽ ഇയാളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മോഷ്ടാവിനെ പിടികൂടാൻ നാട്ടുകാർ പല സംഘങ്ങളായി തിരിഞ്ഞ് രാത്രിയിൽ പലയിടങ്ങളിലും ഒളിച്ചിരുന്നുയെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് എഡ്വിൻ രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ അപരിചിതരായ എത്തുന്നവർ നാട്ടുകാരുടെ മർദനത്തിനും ഇരയായ സംഭവം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കന്യാകുമാരി ജില്ലയിലെ മുന്നൂറോളം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് ഷേഡോ പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവിൽ പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. കളിയിക്കാവിള, നിദ്രവിള, കൊല്ലങ്കോട്, കരുങ്കൽ, പുതുക്കട എന്നിവിടങ്ങളിൽ സമാന രീതിയിൽ മോഷണം നടത്തിയതിന് എഡ്വിനെതിരെ കേസുകളുണ്ട്.
തിരുവെട്ടാർ മര്യാഗിരി കോളേജിൽ എം.ബി.എ പഠനത്തിന് ഇടെയാണ് എഡ്വിൻ ആദ്യമായി മോഷണത്തിന് പിടിയിലാകുന്നത്. ജയിലിൽ നിന്ന് വിദേശത്തേക്ക് കടന്ന എഡ്വിൻ തിരികെ നാട്ടിലെത്തി നിയമ പഠനത്തിന് ചേർന്നു. ഇതിനിടെ വീണ്ടും എഡ്വിൻ ജയിലിൽ ആയി. തിരികെയെത്തി പഠനം തുടർന്ന എഡ്വിൻ തമാസിച്ചിന്ന വാടക വീട്ടിൽ നിന്നും രാത്രി പുറത്തുപോകുന്ന എഡ്വിന്‍, പുലർച്ചെയാണ് തിരിച്ചെത്തുന്നതെന്നും ഓരോ ദിവസം ഓരോ ബൈക്കുകളിലാണ് വരുന്നതെന്നും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച് കിട്ടുന്ന പണം ആഡംബര ജീവിതത്തിനും മോഷണ കേസുകളുടെ നടത്തിപ്പിനായുള്ള ചെലവിനുമായണ് എഡ്വിൻ ഉപയോഗിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു.
അവധി ദിനങ്ങളിൽ ടൈലിന്റെയും മാർബിളിന്റെയും ജോലികൾക്ക് പോകുന്ന എഡ്വിൻ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ സമീപമുള്ള വീടുകളിൽ ആണ് ഏറ്റവും അധികം മോഷണം നടത്തിയിട്ടുള്ളത്. ഒറ്റയ്ക്കാണ് മോഷണം. ആളുള്ള വീട്ടിൽ കയറുന്ന എഡ്വിൻ വീട്ടുകാരുടെ ശരീരത്തിലെ ആഭരണങ്ങളും അലമാരയിലും മേശയിലും സൂക്ഷിച്ചിരിക്കുന്ന പണവും കൈക്കലാക്കും.
സ്ത്രീകൾ ഉണർന്നാൽ ഭയപ്പെടുത്താൻ ആണ് നഗ്‌നയായി മോഷണം നടത്താൻ പോകുന്നത് എന്ന് എഡ്വിൻ പൊലീസിനോട് പറഞ്ഞു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഈ വർഷം ജനുവരി മുതലാണ് എഡ്വിൻ വീണ്ടും മോഷണം തുടങ്ങിയത്.
ഫെബ്രുവരിയിൽ തമിനാട് ഭാഗത്ത് മോഷണത്തിന് കയറിയ വീട്ടിൽ ഉണ്ടായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ താക്കോൽ കൂട്ടവും ഐ.ഡി കാർഡും ശ്രദ്ധയിക്കപ്പെട്ട എഡ്വിൻ മാല പൊട്ടിക്കാതെ അത് കൈക്കലാക്കി കടന്നു. ഐ.ഡി കാർഡിൽ നിന്നും ബാങ്കിന്റെ വിലാസം മനസിലാക്കിയ എഡ്വിൻ താക്കോലുമായി കാരക്കോണം മുത്തൂറ്റ് ഓഫീസിലെത്തി ബാങ്ക് തുറക്കാൻ ശ്രമിച്ചെങ്കിലും അപായ സൈറൻ മുഴങ്ങിയതിനാൽ രക്ഷപ്പെട്ടിരുന്നു.
റൂറൽ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ ഷേഡോ പൊലീസ് അടങ്ങുന്ന സംഘമാണ് പ്രതിയെ കുടുക്കിയത്. നഗ്നനായ കള്ളനെ പിടിക്കാനായി പൊലീസ് ഓപ്പറേഷന്‍ നേക്കഡ് തീഫ് എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam