
തിരുവനന്തപുരം: ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ നടത്തിയ റെയ്ഡില്‍ തുടര്‍ നടപടികളുമായി വിജിലന്‍സ്. അനധികൃതമായി സ്വർണവും പണവും കഞ്ചാവും സൂക്ഷിച്ച സ്റ്റേഷനുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ നിർദ്ദേശം നല്‍കി.
ജില്ലാ പൊലീസ് മേധാവിമാരോടാണ് ഇക്കാര്യത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിജിലന്‍സ് റെയ്ഡില്‍ കോഴിക്കോട് ടൗൺ , ബേക്കൽ, അടിമാലി സ്റ്റേഷനുകളിൽ നിന്നാണ് സ്വർണം പിടികൂടിയത്
ക്രമക്കേട് കണ്ടെത്തിയ സ്ഥലത്തെ സ്റ്റേഷൻ ഹൗസ്ഓഫീസർക്കെതിരെ വിജിലന്‍സ് നടപടിക്ക് ശുപാർശ ചെയ്യും എന്നാണ് അറിയുന്നത്.
സാമ്പത്തിക ഇടപാട് കേസുകളും സ്ത്രീകള്‍ക്കെതിരായ പരാതികളും പല സ്റ്റേഷനുകളിലും കെട്ടിക്കിടക്കുന്നതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷന്‍ എസ്ഐമാര്‍ പോലും അറിയാതെ പലയിടത്തും ഇത്തരം പരാതികള്‍ മുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഈ രീതി കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഇടനിലക്കാരെ വച്ച് പരാതികള്‍ ഒത്തുതീര്‍പ്പാക്കുന്നതിനും മറ്റു അഴിമതികള്‍ക്കുമായാണ് പരാതികള്‍ രജിസ്റ്ററില്‍ ചേര്‍ക്കാതെ മുക്കുന്നതെന്നാണ് വിജിലന്‍സിന്‍റെ അനുമാനം. ഇതേക്കുറിച്ചും വിശദമായ അന്വേഷണം വിജിലന്‍സ് ശുപാര്‍ശ ചെയ്തേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam